സിറിയന്‍ അഭയാര്‍ഥിയുടെ സ്വപ്ന സാഫല്യത്തിനായി മെസ്സിയെത്തി
സിറിയൻ അഭയാർഥിയായ നുജീൻ മുസ്തഫയ്ക്ക് സ്വപ്ന സാഫല്യം. ഇഷ്ടതാരമായ ലിയോണൽ മെസ്സിയെ കാണണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ബാഴ്സലോണ ഫുട്ബോൾ ക്ലബ്. രണ്ടുവർഷം മുൻപ് കലാപകലുഷിതമായ സിറിയിൽ നിന്ന് പലായനം ചെയ്ത നുജീൻ സഹോദരിക്കൊപ്പം യാത്രചെയ്തത് 5600 കിലോമീറ്ററാണ് അതും വീൽചെയറിൽ.
ജൻമനാടായ അലെപ്പോയിൽ നിന്ന് ജർമ്മനിയിലെ കൊളോണിലേക്കുള്ള നുജീന്‍റെയും സഹോദരി നസ്രിന്‍റെയും യാത്ര വലിയ വാർത്തയായിരുന്നു. ഇതിനിടെയാണ് ഇഷ്ടതാരമായ ലിയോണൽ മെസ്സിയെ കാണണമെന്ന, നുജീന്‍റെ ആഗ്രഹം ബാഴ്സലോണ അധികൃതർ അറിയുന്നത്.
സെറിബ്രൽ പാൾസി രോഗബാധിയായ നുജീനെ തേടി ബാഴ്സയുടെ ടീം ബസ്സ് കൊളോണിലെത്തി. മറ്റൊരു ദീർഘയാത്രയ്ക്ക് ശേഷം നൂകാംപിലേക്ക്. അവിടെ നുജീനെ കാത്തിരുന്നത് സാക്ഷാൽ ലിയോണൽ മെസ്സിയും ഇനിയസ്റ്റയും പിക്വയും അടക്കമുള്ള താരങ്ങളാണ്.
സെൽറ്റാ വിഗോയ്ക്കെതിരായ മത്സരത്തിൽ നുജീൻ ആയിരുന്നു ബാഴ്സയുടെ വിശിഷ്ടാതിഥി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾക്കിടെയും ജൻമനാടിനെ മറക്കുന്നില്ല നൂജീൻ പറയുന്നു.
✨ #SharingDreams ✨
— FC Barcelona (@FCBarcelona) December 14, 2017
Check out all the pics from the story of 'Nujeen's Dream' 👉 https://t.co/kv6c25ynzk pic.twitter.com/dARZoQXx6N
കൊളോണിൽ നിന്ന് ബാഴ്സലോണയിലേക്കുള്ള നുജീന്‍റെ പതിനെട്ട് മണിക്കൂർ യാത്രയും നൂകാംപിലെ നിമിഷങ്ങളും ക്ലബ് ഡോക്യുമെന്‍ററി ആക്കിയിട്ടുണ്ട്. മെസ്സി അടക്കമുള്ളവർക്ക് താൻ രചിച്ച നുജീന്‍: വണ്‍ ഗേള്‍സ് ഇന്‍ക്രഡിബിള്‍ ജേര്‍ണി ഫ്രം വാര്‍ ടോണ്‍ സിറിയ ഇന്‍ എ വീല്‍ ചെയര്‍ എന്ന പുസ്തകം സമ്മാനിച്ചാണ് നുജീൻ കൊളോണിലേക്ക് മടങ്ങിയത്.