ഇഷാന്തിനെ പ്രകോപിപ്പിച്ച് റെന്‍ഷായും ഓസീസും പണി വാങ്ങി
റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ക്രീസിലിറങ്ങിയപ്പോള്‍ ഓസ്ട്രേലിയക്ക് സമനില പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ മണിക്കൂറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താതിരുന്നപ്പോള്‍ ഓസീസിന്റെ പ്രതീക്ഷകള്‍ക്ക് ആക്കം കൂടി. എന്നാല്‍ ഇഷാന്ത് ശര്‍മയുടെ ഒരോവര്‍ കളിയുടെ ഗതി മാറ്റി. അതിന് കാരണക്കാരനായതാകട്ടെ മാറ്റ് റെന്‍ഷായും.
ഓവറിലെ ആദ്യ പന്ത് എറിയാനായി റണ്ണപ്പെടുത്ത് ഓടിയെത്തിയ ഇഷാന്തിനോട് റെൻഷാ താന്‍ തയാറായില്ലെന്ന് പറഞ്ഞ് സ്റ്റമ്പില്‍ നിന്ന് മാറി. ഇതോടെ കലിപ്പ് മൂത്ത ഇഷാന്ത് പന്ത് നേരെ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് വലിച്ചെറിഞ്ഞു. അതുവരെ എറിഞ്ഞതിനേക്കാള്‍ ആവശേത്തിലായിരുന്നു പിന്നീട് ഇഷാന്ത് എറിഞ്ഞ പന്തുകള്‍. അതിന് ഫലവും കിട്ടി. നാലാം പന്തില്‍ റെന്‍ഷായെ ഇഷാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കി.
റിവ്യൂവിന് പോലും നില്‍ക്കാതെ റെന്‍ഷാ ക്രിസ് വിട്ടു. റെന്‍ഷായുടെ വിക്കറ്റ് വീണതിന് പിന്നാലെ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് ജഡേജ വീഴ്‌ത്തി. സ്റ്റീവന്‍ സ്മിത്തിന്റെ ലെഗ് സ്റ്റമ്പില്‍ പിച്ച് ചെയ്ത ജഡേജയുടെ പന്ത് ഓഫ് സ്റ്റമ്പിളക്കി പറന്നപ്പോള്‍ ആവേശം അതിരുകടക്കാതിരിക്കാന്‍ കോലി ശ്രദ്ധിച്ചു. അവശേഷിക്കുന്ന ആറു വിക്കറ്റുകള്‍ കൂടി വേഗം വീഴ്ത്താനായാല്‍ ഇന്ത്യക്ക് ജയം എളുപ്പമാകും.