Asianet News MalayalamAsianet News Malayalam

എന്റെ പാട്ടു കേട്ട് അന്നാദ്യമായി സച്ചിന്‍ ചൂടായി: സെവാഗ്

Virender Sehwag Reveals How He Once Left Sachin Tendulkar Frustrated
Author
First Published Oct 1, 2017, 2:02 PM IST

ദില്ലി: എതിരാളികളുടെ പേടിസ്വപ്നമായിരുന്നു സച്ചിനും സെവാഗുമടങ്ങുന്ന ഇന്ത്യയുടെ ഓപ്പണിങ് സഖ്യം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷവും സച്ചിനോടുള്ള സ്നേഹവും ബഹുമാനവും സെവാഗ് അതുപോലെ കാത്തുസൂക്ഷിക്കുന്നു. സച്ചിനാകട്ടെ സെവാഗ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരിലൊരാളുമാണ്. എന്നാല്‍ സച്ചിന്റെ സൗമ്യമുഖം മാത്രം കണ്ടിട്ടുള്ള തനിക്ക് ഒരിക്കല്‍ സച്ചിന്‍ ചൂടാവുന്നതും കാണേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ് ഇപ്പോള്‍. വിക്രം സതായെയുടെ 'വാട്ട് ദ ഡക്ക്' എന്ന പരിപാടിയിലായിരുന്നു സെവാഗ് മനസു തുറന്നത്.

2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. ഞാനും സച്ചിന്‍ പാജിയും ബാറ്റു ചെയ്യുകയായിരുന്നു. കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഏകാഗ്രത കിട്ടാനായി ഞാന്‍ ഒരു പാട്ടു മൂളാന്‍ തുടങ്ങി. ആദ്യത്തെ ഓവര്‍ മുഴുവന്‍ ആ പാട്ട് മൂളിക്കൊണ്ടാണ് ഞാന്‍ ബാറ്റു ചെയ്തത്. നല്ലൊരു തുടക്കം കിട്ടാന്‍ വേണ്ടിയായിരുന്നു അത്. മറുവശത്തായിരുന്ന സച്ചിന്‍ പാജി ആ ഓവര്‍ കഴിഞ്ഞപ്പോള്‍ എന്റെ അടുത്തേക്ക് നടന്നു വന്നു.

ക്രീസിന്റെ മധ്യഭാഗത്ത് വെച്ച് ഞങ്ങള്‍ പതിവുപോലെ ഗ്ലൗസ് കൂട്ടിമുട്ടിച്ചു. അദ്ദേഹം അപ്പോള്‍ എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ അത് ശ്രദ്ധിക്കാതെ പാട്ട് മൂളുന്ന തിരക്കിലായിരുന്നു. നാല്-അഞ്ചു ഓവറുകള്‍ വരെ ഇതുതന്നെ ആവര്‍ത്തിച്ചു. അദ്ദേഹം എന്തെങ്കിലും വന്നുപറയും. ഞാന്‍ തലകുലുക്കും. പക്ഷേ പറയുന്നതു ശ്രദ്ധിക്കാതെ പാട്ടു മൂളുന്നതിലായിരിക്കും എന്റെ ശ്രദ്ധ.

ഒടുവില്‍ സച്ചിന്‍ പാജി ദേഷ്യപ്പെട്ടു, 'എന്നോട് സംസാരിക്കൂ, പാട്ട് പിന്നെ മൂളാം, സ്വാര്‍ത്ഥനാവാന്‍ പാടില്ല' ഇതായിരുന്നു പാജി പറഞ്ഞത്. ആ പാട്ടിലാണ് എന്റെ ബാറ്റിന്റെ താളമെന്നും എന്നെ മൂളാന്‍ അനുവദിക്കൂ എന്നും ഞാന്‍ മറുപടി നല്‍കി. പക്ഷേ അപ്പോഴും തന്നോട് എന്തെങ്കിലും സംസാരിക്കൂ എന്ന നിലപാടിലായിരുന്നു സച്ചിന്‍ പാജി. ഞാന്‍ സംസാരിക്കാം എന്നു പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല. തുടര്‍ന്ന് സച്ചിന്‍ പാജി എന്നെ ഒരുപാട് ചീത്ത പറഞ്ഞു' സെവാഗ് ഓര്‍മകള്‍ പങ്കുവെച്ചു.

Follow Us:
Download App:
  • android
  • ios