എന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായി സംഭവം അതായിരുന്നു: മെസി
2014 ലോകകപ്പ് ഫൈനലിലെ തോൽവിയുടെ വേദന ഒരിക്കലും മാറില്ലെന്ന് ലയോണൽ മെസി. റഷ്യയിൽ ഭാഗ്യം കൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മെസി പറഞ്ഞു. ജര്‍മനിക്കെതിരായ മല്‍സരത്തില്‍ മാരിയോ ഗോട്സേയുടെ എക്സ്ട്രാ ടൈം ഗോളിന്‍റെ വേദന ഒരിക്കലും മാറില്ലെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസി പറയുന്നു.
2014ൽ നല്ലൊരു ലോകകപ്പായിരുന്നു പക്ഷേ, ഫൈനലിലെ ഗോൾ എക്കാലത്തേയും മുറിവാണെന്നും താരം വിശദമാക്കുന്നു . കാലം പലതും മായ്ച്ചാലും ഈ മുറിവും വേദനയും മാറില്ലെന്നും കോപ്പ അമേരിക്ക ഫൈനലുകളിലെ തോൽവിയൊന്നും ഇതിനൊപ്പം ആകില്ലെന്നും മൂന്നുവർഷത്തിനിപ്പുറവും മെസി പറയുന്നു. മെസിയുടെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവായി മാരിയോ ഗോട്സേയുടെ എക്സ്ട്രാ ടൈം ഗോള്‍ അവശേഷിക്കും
അടുത്ത വർഷത്തെ റഷ്യൻ ലോകകപ്പിലേക്ക് അർജന്‍റീന യോഗ്യത നേടുമോയെന്ന് സംശയം ഉയർന്നപ്പോൾ ഹാട്രിക്കോടെ ടീമിന്റെ രക്ഷകനായതും മെസിയാണ്. റഷ്യയിലേക്ക് യോഗ്യത നേടിയിരുന്നില്ലെങ്കിൽ അർജന്‍റീനയ്ക്ക് അത് വലിയ തിരിച്ചടി ആകുമായിരുന്നു. സാംപോളിക്ക് കീഴിൽ ടീം മികച്ച ഫോമിലെത്തിക്കഴിഞ്ഞുവെന്നും ഇത്തവണ ഭാഗ്യം കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും മെസി വ്യക്തമാക്കി. ഗ്രൂപ്പ് ഡിയിൽ ഐസ്‍ലൻഡ് , നൈജീരിയ, ക്രോയേഷ്യ എന്നിവർക്കൊപ്പമാണ് ലോകകപ്പിൽ അർജന്‍റീന കളിക്കുക.