ആധാറില്‍ 'മുഖം തിരിച്ചറിയലും'; ആഗസ്റ്റ് ഒന്നുമുതല്‍
- ആധാര്‍ എടുക്കാന്‍ വേണ്ടി ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി
ദില്ലി: ആധാര്‍ എടുക്കാന്‍ വേണ്ടി ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി. ഇത് ജൂലായ് ഒന്നിന് നിലവില്‍ വരുത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ആധാറിന്റെ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തില്‍ കണ്ണ്, വിരലടയാളം എന്നിവയ്ക്ക് പുറമെ മുഖ പരിശോധനയും ഉള്‍പ്പെടുത്തുമെന്ന് ഈ വര്‍ഷം ആദ്യമാണ് അതോറിറ്റി പ്രഖ്യാപിച്ചത്.
മറ്റ് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാന്‍ ശാരീരികമായി പ്രയാസമുള്ളവരെ സഹായിക്കുന്നതിനാണ് ഫെയ്‌സ് റെക്കഗ്നിഷനും ഇതില്‍ ഉള്‍പ്പെടുത്താന്‍ അതോറിറ്റി തീരുമാനിച്ചത്. "ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം യാഥാർത്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇനിയും സമയം ആവശ്യമാണെന്ന്" യുഐഡിഎഐ മേധാവി അജയ് ഭൂഷന്‍ പാണ്ഡേ പറഞ്ഞു.
ഇതുവരെ 121.17 കോടിയാളുകള്‍ ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആധാര്‍ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് വിവാദങ്ങളുണ്ടെങ്കിലും ആധാര്‍ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ആഗസ്റ്റ് ഒന്നിന് ശേഷം എല്ലാ ഏജന്‍സികളിലും ഈ ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനവും ലഭ്യമാവും.