സ്വത്തിന്റെ 10 ശതമാനം ജീവകാരുണ്യപ്രവർത്തനത്തിന് നല്കി ഏയര്‍ടെല്‍ മുതലാളി
ദില്ലി: ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി തങ്ങളുടെ സ്വത്തിന്റെ പാതി ചെലവഴിക്കുമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനി പ്രഖ്യാപിച്ചതിനു പിന്നാലെ ഭാരതി കുടുംബവും രംഗത്ത്. സ്വത്തിന്റെ 10 ശതമാനവും (7000 കോടി രൂപ) ടെലികോം കമ്പനിയായ ഭാരതി എയർടെലിന്റെ മൂന്നു ശതമാനം ഓഹരികളുമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി കുടുംബം മാറ്റിവയ്ക്കുക. ഭാരതി കുടുംബത്തിന്റെതന്നെ ജീവകാരുണ്യ സ്ഥാപനമായ ഭാരതി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുക.
ഇന്ത്യയിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും കണ്ടുപിടിത്തങ്ങൾക്കും പിന്തുണ നല്‍കുകയെന്നാണ് ഭാരതി ഫൗണ്ടേഷന്റെ പ്രവർത്തനലക്ഷ്യം. തങ്ങളുടെ ബിസിനസ് വളർച്ചയ്ക്കൊപ്പം സാമൂഹിക ഉന്നതിക്കായി പ്രവർത്തിക്കാൻ എപ്പോഴും ഭാരതി യത്നിച്ചിട്ടുണ്ടെന്ന് ഭാരതി എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ സുനിൽ മിത്തൽ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു.
2000ൽ പ്രവർത്തനമാരംഭിച്ച ഭാരതി ഫൗണ്ടേഷനെ നിയന്ത്രിക്കാൻ മുഴുവൻ സമയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (സിഒഒ) ഉണ്ട്. 200 പ്രഫഷണലുകളും 8,000 അധ്യാപകരും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ രണ്ടരലക്ഷത്തോളം വരുന്ന പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്നുണ്ട്.
ഐഐടി ദില്ലിയിലെ ഭാരതി സ്കൂൾ ഓഫ് ടെലികമ്യൂണിക്കേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്, മുംബൈ ഐഐടിയിലെ ഭാരതി സെന്റർ ഫോർ കമ്യൂണിക്കേഷൻ, മൊഹാലി ഐഎസ്ബിയിലെ ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി തുടങ്ങിയവ ഭാരതി ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഇതു കൂടാതെ ഇന്ത്യൻ വിദ്യാർഥികൾക്ക് യുകെയിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള സ്കോളർഷിപ്പുകളും ഭാരതി ഫൗണ്ടേഷൻ നല്‍കുന്നുണ്ട്.