Asianet News MalayalamAsianet News Malayalam

ചൈനീസ് ബഹിരാകാശനിലയം ഉടന്‍ ഭൂമിയില്‍ വീഴും; ആശങ്കയോടെ ലോകം

  • നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ വീണ് പൊട്ടിത്തെറിക്കും എന്ന് കണക്കുകൂട്ടല്‍
chinese space station will crash to earth within weeks

ബിയജിംഗ്: നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ വീണ് പൊട്ടിത്തെറിക്കും എന്ന് കണക്കുകൂട്ടല്‍. ചൈനയുടെ തിയോങ് ബഹിരാകാശ സ്‌റ്റേഷന്‍റെയാണ് നിയന്ത്രണം വിട്ടത്.  8.5 കിലോ ഭാരം വരുന്ന നിലയം മാര്‍ച്ച് അവസാനമോ, ഏപ്രില്‍ ആദ്യമോ ഭൂമിയില്‍ പതിക്കും എന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. 12 മീറ്ററാണു നിലയത്തിന്‍റെ നീളം. 

നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കാലാവസ്ഥ വ്യതിയാനം സംഭവിക്കും എന്നും ഇതിലുടെ നിലയം ഭൂമിയില്‍ പതിക്കുന്നത് അറിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചൈന നിര്‍മ്മിച്ച സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 

ഇതിന്‍റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി. പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 

2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്‍റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിർ സ്റ്റേഷൻ പോലൊന്നു ചൈന യാഥാർഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ‌ ഏക പരീക്ഷണ കേന്ദ്രം ടിയാൻഗോങ് ആയിമാറുമെന്നും കരുതിയിരുന്നു. 

അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി. പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. 

നിലയത്തിന്‍റെ ഭൂഭ്രമണപഥത്തിൽ നിന്ന് ഭൂമിയില്‍നിന്നുള്ള അകലം കുറഞ്ഞു വരികയാണ്. നിലവിൽ അത് 300 കി.മീ താഴെയാണെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിൽ 2016 സെപ്റ്റംബറിൽത്തന്നെ ഈ വാർത്ത വന്നിരുന്നെങ്കിലും ബഹിരാകാശ നിലയത്തിന്‍റെ യാത്ര എങ്ങോട്ടേക്കാണെന്നും എവിടെയാണു വീഴുന്നതെന്ന് മനസിലാകില്ലെന്നുമുള്ള ചൈനയുടെ ഏറ്റുപറച്ചിലാണ് ആശങ്ക കൂട്ടിയിരിക്കുന്നത്. 

ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചലസ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ടോക്കിയോ തുടങ്ങിയ സ്ഥലങ്ങള്‍ അതീവ സാധ്യത പ്രദേശങ്ങളില്‍ പെടുന്നു.  സംഭവത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് ഇവര്‍ പറയുന്നു. നിലയം ഏതു നഗരത്തില്‍ പതിക്കുമെന്നു പറയാനാകില്ല. 

Follow Us:
Download App:
  • android
  • ios