ജലവിമാനം ഇനി പറക്കില്ല: പദ്ധതി സർക്കാർ ഉപേക്ഷിച്ചു
- ആസ്തിമുതലുകള്‍ പൊതുമേഖസ്ഥാപനങ്ങള്‍ക്ക് നൽകും
-
15 കോടിയോളം ഇതുവരെ ചെലവാക്കിയ പദ്ധതി
ആലപ്പുഴ: 15 കോടിയോളം ചിലവാക്കിയ ജലവിമാന പദ്ധതി സർക്കാർ ഉപേക്ഷിച്ചു. കൂട്ടിയ ഉപകരണങ്ങള്‍ പല പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നൽകാൻ സർക്കാർ ഉത്തരവായി. മത്സ്യതൊഴിലാളികളുടെ എതിർപ്പാണ് പദ്ധതി അവസാനിപ്പിക്കാൻ പ്രധാന കാരണം. മുൻ സർക്കാരിന്‍റെ കാലത്താണ് ജലവിമാന പദ്ധതി തുടങ്ങിയത്. അഷ്ടമുടി, പുന്നമട, ബേക്കൽ, കൊച്ചി,കുമരകം എന്നിവടിങ്ങളിൽ ജലവിമാനത്താവളങ്ങള്‍ നിർമ്മിക്കാൻ ഏകദേശം ആറു കോടിയുടെ ഉപകരണങ്ങളും വാങ്ങി.
ഇത് പല പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി വീതിച്ചു നൽകാനാണ് തീരുമാനം. പദ്ധതി അനിശ്ചിതത്തിലായ ശേഷം ഓരോ കേന്ദ്രങ്ങളും പൊലീസ് സുരക്ഷയിലായിരുന്നു. ഇതിനായി വർഷം തോറും ഒന്നര കോടി രൂപയായിരുന്നു ചിലവ്. ഇതിന് പകരം ഇവ സർക്കാർ സ്ഥാപനങ്ങള്‍ക്ക് നൽകണെമന്ന് ടൂറിസം ഡയറക്ടർ ബാലകിരണിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
സ്പീഡ് ബോട്ടുകള്‍ കെഡിടിസിക്കും ,ടിഡിപിസിക്കും നൽകി. ബാഗേജ് സ്കാനർ, എക്സ്-റേ മെഷീൻ, സിസിടിവികള്‍, ഫോട്ടിംഗ് ജെട്ടി എന്നിവയും വിവിധ സ്ഥാപനങ്ങള്‍ക്ക് നൽകും. തിരുവനന്തപുരം- കൊച്ചി വിമാനത്താവളങ്ങളിൽ വിമാനമിറക്കാനായി ഉണ്ടാക്കിയ കരാറും സർക്കാർ റദ്ദാക്കി.
വേണ്ട മുന്നൊരുക്കങ്ങളും പഠനവും നടത്താതെയാണ് യുഡിഎഫ് സർക്കാർ പദ്ധതി തുടങ്ങിയതെന്നാണ് വിനോസഞ്ചാര വകുപ്പ് പറയുന്നത്. ഇതുവരെ പദ്ധതിക്കായി ചെലവിട്ട തുക സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പ് നടത്താനും ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചിട്ടുണ്ട്.