ഹര്‍ത്താലും പണിമുടക്കും കേരളത്തിന്‍റെ ഐടി മേഖലയെ തകര്‍ക്കും: നിസാന്‍ സിഐഒ
ഹർത്താലിനു പിന്നിലുള്ള ദുഷ്ടശക്തികൾക്കു കേരളത്തെ തകർക്കാനാകില്ല. എന്നാൽ, ഹർത്താൽ തടയാൻ ശക്തമല്ലാത്തതോ തയാറാകാത്തതോ ആയ ഒരു ഭരണകൂടത്തിനിതു കഴിയും
തിരുവനന്തപുരം: വർധിച്ചു വരുന്ന ഹർത്താലുകളും പണിമുടക്കും കേരളത്തിലെ ഐടി, ടൂറിസം മേഖലകളെ തകർക്കുമെന്ന് നിസാൻ കോർപ്പറേഷൻ വൈസ് പ്രസിഡന്റും ഐടിയുടെ ചുമതലയുള്ള ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ (സിഐഒ) ടോണി തോമസ്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കേരളത്തിലെ ഹർത്താലിനെതിരെ രൂക്ഷമായ ഭാഷയിൽ ട്വീറ്റ് ചെയ്തത്.
‘ഹർത്താലിനു പിന്നിലുള്ള ദുഷ്ടശക്തികൾക്കു കേരളത്തെ തകർക്കാനാകില്ല. എന്നാൽ, ഹർത്താൽ തടയാൻ ശക്തമല്ലാത്തതോ തയാറാകാത്തതോ ആയ ഒരു ഭരണകൂടത്തിനിതു കഴിയും. കേരളത്തിന്‍റെ നിർമാണ സാധ്യതകളെ തല്ലിക്കെടുത്തിയത് ട്രേഡ് യൂണിയനുകളാണ്. ഹർത്താലുകൾ നമ്മുടെ വിനോദസഞ്ചാര, ഐടി മേഖലകളെ തകർക്കും.’ ഇതായിരുന്നു ടോണി തോമസിന്റെ ട്വീറ്റ്.
നിസാൻ ഡിജിറ്റൽ ഹബ് തലസ്ഥാനത്ത് എത്തിയതിനു പിന്നാലെ, നിസാൻ മോട്ടോർ കമ്പനിയുടെ ഡിജിറ്റൽ പങ്കാളിയായ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ഭീമൻമാരും എത്തിയേക്കുമെന്നു പ്രതീക്ഷകളുണ്ട്. എന്നാൽ തുടർച്ചയായ പണിമുടക്കുകൾ കേരളത്തിൽ നിക്ഷേപമിറക്കുന്നതിൽ നിന്നു മുൻനിര കമ്പനികളെ പിന്തിരിപ്പിക്കുകയാണ്.