കൊച്ചിയില്‍ ആളില്ലാ കടകള്‍ വരുന്നു; പക്ഷേ തട്ടിക്കാന്‍ നോക്കിയല് കുടുങ്ങും
- വാട്ട് എ സെയില്‍സ് ഔട്ട്ലെറ്റുകളില്‍ ഉപഭോക്താവിന് എപ്പോള്‍ വേണമെങ്കിലും ഷേപ്പിങ്ങ് നടത്താം
- കൊച്ചി പാലാരിവട്ടത്തും, ബംഗളൂരുവിലുമാവും ആദ്യഘട്ടത്തില്‍ സ്റ്റോറുകള്‍ തുറക്കുക
കൊച്ചി: ഇനി വീട്ടിലേക്ക് സാധനം വാങ്ങാന്‍ കടയില്‍ കയറുമ്പോള്‍ സെയില്‍സ്മാനെയോ ക്യാഷ് കൗണ്ടറില്‍ ക്യാഷ്യറേയോ കണ്ടില്ലങ്കില്‍ വിഷമിക്കേണ്ട. നിങ്ങള്‍ പര്‍ച്ചേയ്സിനായി കയറിയത് വാട്ട് എ സെയില്‍സ് ശൃംഖലയിലെ സ്റ്റോറിലാവും. എന്താണ് ഈ വാട്ട് എ സെയില്‍ ഔട്ട്ലെറ്റ് എന്നാവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കൊച്ചിയിലും അമേരിക്കയിലുമായി പ്രവർത്തിക്കുന്ന ഒറാൻസ് എന്ന ബിസിനസ് സംരംഭകര്‍ അവതരിപ്പിക്കുന്ന സെയില്‍സ്മാനോ ക്യാഷ്യറോ ഇല്ലാത്ത അൺമാൻഡ് സ്റ്റോറുകളാണ് വാട്ട് എ സെയില്‍സ്.
വാട്ട് എ സെയില്‍സ് ഔട്ട്ലെറ്റുകളില്‍ ഉപഭോക്താവിന് എപ്പോള്‍ വേണമെങ്കിലും ഷേപ്പിങ്ങ് നടത്താം. നിങ്ങളെ നിരീക്ഷിക്കുന്ന കട ഉടമയോ സാധനങ്ങൾ എടുക്കാൻ സഹായിക്കാൻ സെയിൽസ്മനോ സ്റ്റോറില്‍ ഉണ്ടാവില്ല. ബിൽ അടയ്ക്കാൻ നിങ്ങൾക്ക് ക്യുവിൽ നിൽക്കുകയും വേണ്ട. പൂര്‍ണ്ണമായും മൊബൈല്‍ അതിഷ്ഠിതമായിട്ടാവും സ്റ്റേറുകള്‍ പ്രവര്‍ത്തിക്കുക. കൊച്ചി പാലാരിവട്ടത്തും, ബംഗളൂരുവിലുമാവും ആദ്യഘട്ടത്തില്‍ സ്റ്റോറുകള്‍ തുറക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഔട്ട്ലെറ്റ് തുറക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐ.ഒ.എസ്. പ്ലാറ്റ്ഫോമിൽ നിന്നും വാട്ട് എ സെയിലിന്റെ വാലറ്റ് ഡൌൺലോഡ് ചെയ്യാം. ഈ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന തുകയ്ക്കാണ് ഷോപ്പിംഗ് നടത്താൻ സാധിക്കുക. കൂടുതൽ തുകയ്ക്ക് സാധനങ്ങൾ വാങ്ങേണ്ടവർക്കു ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഷോപ്പിലുണ്ടാവും. ഉപഭോക്താക്കളുടെ ഷോപ്പിംഗ് നിരീക്ഷിക്കുന്നത് ക്യാമറ കണ്ണുകൾ ആയിരിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചു വികസിപ്പിച്ചിരിക്കുന്ന സെൻസറുകൾ ഉപഭോക്താക്കൾ എടുക്കുന്ന സാധനങ്ങളുടെ വില വിർച്വൽ കാർട്ടിൽ രേഖപ്പെടുത്തും. ഏതെങ്കിലും സാധനം പിന്നീട് വേണ്ടെന്നു തോന്നിയാൽ ഇവ തിരികെ വയ്ക്കുകയും ആകാം. അതിന്‍റെ വില കാർട്ടിൽ നിന്ന് കുറയും. ഏന്തെങ്കിലും തട്ടിപ്പു നടത്തി സ്റ്റോറിൽ നിന്ന് പുറത്തു പോകാം എന്ന് ആരെങ്കിലും കരുതിയാല്‍ അയാളെ ഉടന്‍തന്നെ സെൻസറുകൾ പിടികൂടും.