ആരാണ് എലിയറ്റ് ആൽഡേഴ്സൺ ?
- ആരാണ് എലിയറ്റ് ആൽഡേഴ്സൺ ?
- ആധാർ ഡാറ്റാബേസിലെ പിഴവുകള്‍ തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ
കഴിഞ്ഞ കുറച്ച് കാലമായി രാജ്യത്തെ സർക്കാർ എജൻസികളുടെയും സ്ഥാപനങ്ങളുടെയും ഉറക്കെ കെടുത്തിക്കൊണ്ടിരികുകയാണ് എലിയറ്റ് ആൽഡേഴ്സൺ എന്ന അജ്ഞാത ട്വിറ്റർ പ്രൊഫൈൽ. ആധാർ ഡാറ്റാബേസിലെ പിഴവുകളും നമോ ആപ്പിലെ ചോർച്ചയും കോൺഗ്രസ് ആപ്പിലെ പാളിച്ചയും തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ, ഇന്ത്യക്കാർ ഈ പേരു കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും ഈ എത്തിക്കൽ ഹാക്കർ രംഗത്തെത്തിയിട്ട് കാലം കുറച്ചായി.
യുഐഡിഎഐ (ആധാർ), നമോ ആപ്പ്, കോൺഗ്രസ് ആപ്പ്, ബിഎസ്എൻഎൽ, ഫെയ്സ്ബുക്, തെലങ്കാന സർക്കാർ, കേരള പൊലീസ്, വിവിധ മൊബൈൽ കമ്പനികൾ എന്നിങ്ങനെ പലരും അവരുടെ സൈബർ സുരക്ഷാവീഴ്ചകളുടെ പേരിൽ വിമർശനശരങ്ങൾ ഏറ്റുവാങ്ങി. എംആധാർ ആപ്പ് ഒരു നിമിഷത്തിനുള്ളിൽ ഹാക്ക് ചെയ്യാമെന്നു വീഡിയോ വരെ പുറത്തിറക്കി.
അമേരിക്കൻ ടെലിവിഷൻ സീരിയൽ മിസ്റ്റർ റോബോട്ടിലെ ഒരു കഥാപാത്രമാണ് എലിയറ്റ് ആൽഡേഴ്സൺ. എഫ് സൊസൈറ്റി എന്ന ഹാക്കിംഗ് സംഘത്തിലെ അംഗമായ എലിയറ്റ് ആൽഡേഴ്സൺ വൻ കിട കുത്തകകൾക്കെതിരെ പ്രവർത്തിക്കുന്ന വിപ്ലവകാരിയായ ഹാക്കറാണ് . ഈ സാങ്കൽപ്പിക കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇപ്പോൾ പ്രശസ്തനായ ഹാക്കർ ഈ പേര് സ്വീകരിച്ചത്. യഥാർത്ഥ പേര് എന്താണെന്നതിനെ പറ്റി ഇപ്പോഴും ഊഹാപോഹങ്ങൾ നിലനിർക്കുന്നുണ്ടെങ്കിലും 28 വയസ്സുകാരനായ ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്ധൻ റോബർട്ട് ബാപ്റ്റിസ്റ്റാണ് ആൽഡേഴ്സൺ എന്ന് റിപ്പോർട്ടുകളുണ്ട്. ഇടയ്ക്ക് റോബർട്ട് ബാപ്റ്റിസ്റ്റാണ് എന്ന് തന്നെയാണ് തന്റെ ശരിയായ പേരെന്ന വെളിപ്പെടുത്തലുമുണ്ടായി.
2017 ഒക്ടോബറിൽ ഫ്രഞ്ച് ശാസ്ത്ര ഗവേഷണസ്ഥാപനമായ സിഎൻ ആർ എസിന്‍റെ വെബ് സൈറ്റിലെ പിഴവ് ട്വീറ്റ് ചെയ്തുകൊണ്ടാണ് ആൽഡേഴ്സണിന്‍റെ രംഗ പ്രവേശം. പിന്നീടങ്ങോട്ട് ആൽഡേഴ്സണിന്‍റെ പടയോട്ടമായിരുന്നു ആൻഡ്രോയിഡ് ആപ്പുകളിലെയും വെബ്സൈറ്റുകളിലേയും സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ വിദഗ്ധനായ ആൾഡേഴ്സൺ പല പ്രമുഖ കമ്പനികൾക്കും തലവേദന സൃഷ്ടിച്ചു.
പേയ് പാലും ഫേസ്ബുക്കും റെഡ്മിയും വൺ പ്ലസ്സുമെല്ലാം ആൽഡേഴ്സണിന്‍റെ ആയുധങ്ങളുടെ മൂർച്ചയറിഞ്ഞു. പിഴവുകൾ കണ്ടെത്തി ആദ്യം നേരിട്ടറിയിക്കും പ്രതികരണമില്ലെങ്കിൽ അവ പബ്ലിക്ക് ആയി ട്വീറ്റ് ചെയ്യും. 2018 ൽ ലഭിച്ച ഒരു പേരു വെളിപ്പെടുത്താത സന്ദേശമാണ് ആൽഡേഴ്സണെ ആധാറിലേക്ക് ആകർഷിക്കുന്നത് അങ്ങനെ തുടങ്ങിയ അന്വേഷണമാണ് പിന്നീട് വിവാദമായ കണ്ടെത്തലുകളിലേക്ക് നയിച്ചത്, പിന്നാലെ നമോ ആപ്പും കോൺഗ്രസ് ആപ്പും, സെന്‍ററൽ ഫിലിം ആർക്കൈവ്സുമെല്ലാം ആൽഡേഴ്സണിന്‍റെ കഴുകൻ കണ്ണുകളുടെ മുന്നിൽ പെട്ടു.
ഇന്ത്യയിൽ തന്‍റെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കുന്ന പുകിലുകൾ ഒരൽപ്പം തമാശയായാണ് ആൽഡേഴ്സൺ കാണുന്നത്. രാഷ്ട്രീയകാര്യങ്ങൾ തനിക്ക് തീരെ താൽപര്യമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന ആൽഡേഴ്സൺ. പക്ഷേ ആധാർ വിഷയത്തിൽ തുറന്ന പോരിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ ഹാക്കർമാർ മുമ്പ് തന്നെ ആധാർ പിഴവുകൾ ചൂണ്ടിക്കാടിയ്യിട്ടുണ്ടെങ്കിലും ആൽഡേഴ്സണിന്‍റെ അത്ര വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല അതു കൊണ്ട് കാത്തിരിക്കാം അടുത്ത ട്വീറ്റിനായി.