Asianet News MalayalamAsianet News Malayalam

വീട് നിര്‍മ്മാണത്തിനിടെ ഹരിയാനയില്‍ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍


പുതിയ വീടിന്‍റെ നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയായിരുന്നു വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. സ്ഥല ഉടമ ആദ്യം വിഗ്രഹങ്ങള്‍ ഒളിപ്പിച്ച് വച്ച് ജെസിബി ഡ്രൈവര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്നും പോലീസ് പറയുന്നു.

400 year old bronze idols found in Haryana during construction of house
Author
First Published May 6, 2024, 12:39 PM IST


രിയാനയില്‍ ഒരു വീട് നിര്‍മ്മാണത്തിനിടെ ലഭിച്ചത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍. ഹരിയാനയിലെ മനേസറിലെ മൊഹമ്മദ്പൂർ ബാഗങ്കി ഗ്രാമത്തിലാണ് സംഭവം. വീട് നിര്‍മ്മിക്കുന്നതിനായി വാനം മാന്തുന്നതിനിടെയാണ് 400 വര്‍ഷത്തോളം പഴക്കമുള്ള മൂന്ന് വെങ്കല വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. വിഗ്രഹങ്ങള്‍ കണ്ടുകെട്ടിയെന്നും പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതായും പോലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങളോ മറ്റ് വിഗ്രഹങ്ങളോ ഉണ്ടോയെന്ന് അറിയാന്‍ പ്രദേശത്ത് പുരാവസ്തു വകുപ്പ് ഖനനത്തിന് തയ്യാറെടുക്കുകയാണെന്ന് ആര്‍കോന്യൂസ് ഡോട്ട് നെറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു ദൈവങ്ങളായ വിഷ്ണു, ലക്ഷി, വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. വിഷ്ണു വിഗ്രഹത്തിന് ഏകദേശം ഒന്നരയടിയും ലക്ഷ്മി വിഗ്രഹത്തിന് ഒരടിയും ഉയരമുണ്ട്. തന്‍റെ പുറത്ത് നില്‍ക്കുന്ന വിഷ്ണുവിന് കുടചൂടിയ നിലയിലുള്ള ഏഴ് തലയുള്ള നാഗരൂപവും അടങ്ങുന്നതാണ് വിഷ്ണു വിഗ്രഹം. ഇതിനെക്കാള്‍ ചെറുതും ഇരിക്കുന്ന രൂപത്തിലുള്ളതുമാണ് ലക്ഷ്മി വിഗ്രഹം. ഇവയെക്കാള്‍ ചെറിയതും അനന്തശയനത്തിലുള്ള വിഷ്ണുവും ലക്ഷ്മിയും അടങ്ങുന്നതാണ് മൂന്നാമത്തെ വിഗ്രഹം. വിഗ്രഹങ്ങൾക്ക് സങ്കീർണ്ണമായ കൊത്തുപണികളും ഡിസൈനുകളുമുണ്ട്.

ദക്ഷിണേഷ്യക്കാർ സിന്ധുനദീതട സംസ്കാരത്തില്‍ നിന്നും രൂപം കൊണ്ട സങ്കരജനതയെന്ന് ജനിതക പഠനം

പുതിയ വീടിന്‍റെ നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയായിരുന്നു വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. സ്ഥല ഉടമ ആദ്യം വിഗ്രഹങ്ങള്‍ ഒളിപ്പിച്ച് വച്ച് ജെസിബി ഡ്രൈവര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്നും പോലീസ് പറയുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ജെസിബി ഡ്രൈവര്‍ തന്നെ ബിലാസ്പൂർ പോലീസില്‍  വിവരം അറിയിക്കുകയായിരുന്നു. വിഗ്രഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തറിഞ്ഞതിന് പിന്നാലെ പ്രദേശത്ത് ദൈവിക സാന്നധ്യമുണ്ടെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. വിഗ്രഹങ്ങള്‍ പഞ്ചായത്തിനെ ഏല്‍പ്പിക്കണമെന്നും പ്രദേശത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുരാവസ്തു വകുപ്പ് ഈ ആവശ്യങ്ങളെ തള്ളിക്കളഞ്ഞു. ലഭിച്ച വിഗ്രഹങ്ങള്‍  സർക്കാരിന്‍റെ സ്വത്താണെന്നും ഇതിൽ ആർക്കും വ്യക്തിപരമായ അവകാശമില്ലെന്നും പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബനാനി ഭട്ടാചാര്യ പറഞ്ഞു. 

രഥം ഉള്‍പ്പെടെയുള്ള 2200 വര്‍ഷം പഴക്കമുള്ള അത്യാഡംബര ശവകുടീരം ചൈനയില്‍ കണ്ടെത്തി

കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം വിഗ്രഹം പുരാവസ്തു വകുപ്പിന്‍റെ മ്യൂസിയത്തില്‍ സൂക്ഷിക്കും. 15 അടിയോളം താഴ്ചയിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ വെങ്കലത്തിൽ നിർമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക നിഗമനത്തില്‍ വിഗ്രഹത്തിന് 400 വര്‍ഷം പഴക്കം തോന്നിക്കുന്നുവെന്നും എന്നാല്‍ കൃത്യമായ കാലഘണനയ്ക്ക് കാര്‍ബണ്‍ഡേറ്റിംഗ് നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഗ്രഹങ്ങള്‍ ആരെങ്കിലും പ്രദേശത്ത് കുഴിച്ചിട്ടതാകാമെന്നും ഈ പ്രദേശത്ത് നിന്നും പുരാവസ്തുക്കളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പുരാവസ്തു വകുപ്പ് കൂട്ടിചേര്‍ക്കുന്നു. വിശദമായ പഠനത്തിന് പ്രദശേത്ത് ലിഖിതങ്ങളോ മറ്റ് അടയാളങ്ങളോ ലഭിക്കുന്നതിനായി വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും പുരാവസ്തു വകുപ്പ് കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ നിന്ന് മുമ്പും നിരവധി പുരാവസ്തുക്കള്‍ ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദിലെ ആരവലിസിലെ കൊത്തുപണികൾ, രാഖിഗർഹിയിലെ സിന്ധുനദീതട സംസ്‌കാരത്തിന്‍റെ അവശിഷ്ടങ്ങൾ എന്നിവ സംസ്ഥാനത്ത് നിന്നുള്ള പ്രധാന പുരാവസ്തു കണ്ടെത്തലുകളാണ്. 

തുളുക്കാർപട്ടി നാഗരികതയ്ക്ക് പഴക്കം 3000 ബിസി വരെ; മണ്‍പാത്രങ്ങളില്‍ 'പുലി', 'തീ' എന്നീ തമിഴ് വാക്കുകള്‍ !

Latest Videos
Follow Us:
Download App:
  • android
  • ios