സമാധാനത്തിനു വേണ്ടി ജീവന്‍ നല്‍കാനും തയ്യാറാണ്; കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്‍റെ മകള്‍ പറയുന്നു
പലപ്പോഴും യുദ്ധമുഖത്ത് എത്തിക്കഴിഞ്ഞാല്‍ അച്ഛന് അമ്മയെ വിളിക്കാനും സാധിക്കാതെ വരും. മാത്രവുമല്ല ഫോണ്‍വിളി ചെലവേറിയതുമായിരുന്നു. ആ സമയത്തെല്ലാം അമ്മ അച്ഛന് കത്തെഴുതും അതിനൊപ്പം സ്റ്റാമ്പ് കൂടി വെച്ച് അയച്ചുകൊടുക്കും. സ്റ്റാമ്പിനായി പോലും അച്ഛന്‍ ബുദ്ധിമുട്ടരുതെന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
വളരെ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങള്‍ തുറന്നു കാട്ടുന്ന ഫേസ്ബുക്ക് പേജാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജ്. ഇത്തവണ പേജില്‍ പറഞ്ഞിരിക്കുന്നത് കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്‍റെ മകള്‍ ഗുര്‍മെഹറിന്‍റെ വാക്കുകളാണ്. സമാധാനത്തിന് വേണ്ടി എന്നും സംസാരിച്ചിട്ടുള്ളയാളാണ് ഗുര്‍മെഹര്‍..
പോസ്റ്റില്‍ അവര്‍ വ്യക്തമാക്കുന്നത് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും യുദ്ധമുണ്ടാക്കുന്ന നഷ്ടങ്ങളുമാണ്. 'അച്ഛന്‍റെ കത്തില്‍ കുറേ ഫോട്ടോസ് കൂടിയുണ്ടാകും. അതെല്ലാം കാശ്മീരി കുട്ടികളുടേതായിരിക്കും. അച്ഛന്‍റെ ജാക്കറ്റില്‍ ഞാനെപ്പോഴും ചോദിക്കാറുള്ളതു പോലെ നിറയെ മധുരം കാണും. കാശ്മീരില്‍ അച്ഛന് പോസ്റ്റിങ് കിട്ടിയപ്പോള്‍ അതുവഴി അച്ഛന്‍ സഞ്ചരിക്കുമായിരുന്നു. അവിടെ സ്വദേശികള്‍ക്ക് ഇന്ത്യന്‍ ആര്‍മ്മിയെ പേടിയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് പോലും.. അച്ഛന്‍ ആ സമയത്ത് കയ്യില്‍ കരുതിയിരുന്ന മധുരം ആ കുഞ്ഞുങ്ങള്‍ക്ക് നല്‍കും' എന്ന് ഗുര്‍മെഹര്‍ എഴുതുന്നു. തന്‍റെ അച്ഛന് രാജ്യത്തിനോട് അങ്ങേയറ്റം കൂറുണ്ടായിരുന്നു. അതുപോലെ മനുഷ്യത്വവും എന്നും അവര്‍ പറയുന്നു. സമാധാനത്തെ കുറിച്ച് എപ്പോഴും പറയും അതിനായി അച്ഛന്‍ നല്‍കിയ പോലെ ജീവന്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:
ഓരോ തവണ വീട്ടിലെത്തുമ്പോഴും അച്ഛന്‍റെ കാര്‍ഗോ ജാക്കറ്റില്‍ നിറയെ മധുരം കരുതിയിട്ടുണ്ടാകും. ഞാനെപ്പോഴും ചിന്തിക്കാറുണ്ട് എന്തിനാണ് ഇത്രയധികമൊക്കെ മധുരം അച്ഛന്‍ കരുതുന്നത് എന്ന്. എന്‍റെ അച്ഛന്‍ ക്യാപ്റ്റന്‍ മണ്‍ദീപ് സിങ്ങ്, 1999 ആഗസ്ത് ആറിലെ ടെററിസ്റ്റ് അറ്റാക്കില്‍ കൊല്ലപ്പെട്ട ഏഴ് ഇന്ത്യന്‍ ആര്‍മി ഓഫീസര്‍മാരില്‍ ഒരാള്‍.
അമ്മ അച്ഛന് കത്തെഴുതും അതിനൊപ്പം സ്റ്റാമ്പ് കൂടി വെച്ച് അയച്ചുകൊടുക്കും
നിങ്ങള്‍ക്കറിയുമോ, എന്‍റെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം എന്താണെന്ന്? അത് അച്ഛന്‍ എങ്ങനെ ഒരു ആര്‍മി ഓഫീസറായി മാറി എന്ന കഥ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുക എന്നതാണ്. അതെല്ലായ്പ്പോഴും തുടങ്ങുന്നത്, അമ്മയെങ്ങനെ കോളേജില്‍ വെച്ച് അച്ഛനെ കണ്ടുമുട്ടി, അവരുടെ ബന്ധം എങ്ങനെയാണ് പൂവിട്ടത് എന്നതിലൊക്കെയാണ്. ചിലപ്പോള്‍ അമ്മ, അവര്‍ ഒരു ആര്‍മി ഓഫീസറെ വിവാഹം ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന് പറയാറുണ്ടായിരുന്നു. പക്ഷെ, അച്ഛനെന്തായാലും അമ്മയെ വിവാഹം ചെയ്യണമെന്ന് അന്നേ തീരുമാനിച്ചിരുന്നു. ആര്‍മി ഓഫീസര്‍ കൂടി ആവുകയാണെങ്കില്‍ അത് ഇത്തിരികൂടി നന്നാവും എന്ന് അച്ഛനും തോന്നിക്കാണും.
പലപ്പോഴും യുദ്ധമുഖത്ത് എത്തിക്കഴിഞ്ഞാല്‍ അച്ഛന് അമ്മയെ വിളിക്കാനും സാധിക്കാതെ വരും. മാത്രവുമല്ല ഫോണ്‍വിളി ചെലവേറിയതുമായിരുന്നു. ആ സമയത്തെല്ലാം അമ്മ അച്ഛന് കത്തെഴുതും അതിനൊപ്പം സ്റ്റാമ്പ് കൂടി വെച്ച് അയച്ചുകൊടുക്കും. സ്റ്റാമ്പിനായി പോലും അച്ഛന്‍ ബുദ്ധിമുട്ടരുതെന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
അച്ഛന്‍റെ കത്തില്‍ കുറേ ഫോട്ടോസ് കൂടിയുണ്ടാകും. അതെല്ലാം കാശ്മീരി കുട്ടികളുടേതായിരിക്കും. അച്ഛന്‍റെ ജാക്കറ്റില്‍ ഞാനെപ്പോഴും ചോദിക്കാറുള്ളതു പോലെ നിറയെ മധുരം കാണും. കാശ്മീരില്‍ അച്ഛന് പോസ്റ്റിങ് കിട്ടിയപ്പോള്‍ അതുവഴി അച്ഛന്‍ സഞ്ചരിക്കുമായിരുന്നു. അവിടെ സ്വദേശികള്‍ക്ക് ഇന്ത്യന്‍ ആര്‍മ്മിയെ പേടിയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് പോലും.. അച്ഛന്‍ ആ സമയത്ത് കയ്യില്‍ കരുതിയിരുന്ന മധുരം ആ കുഞ്ഞുങ്ങള്‍ക്ക് നല്‍കും.
അച്ഛന് സ്വന്തം രാജ്യത്തോട് ബഹുമാനമുണ്ടായിരുന്നു. അതുപോലെ മനുഷ്യത്വവും. അച്ഛനെഴുതിയ കത്തുകള്‍ ഞാന്‍ വര്‍ഷങ്ങളോളം വായിക്കുമായിരുന്നു. അച്ഛനെ അറിയാന്‍ എനിക്ക് അതു മാത്രമായിരുന്നു ശേഷിച്ചിരുന്നത്.
സമാധാനത്തിനു വേണ്ടി സംസാരിക്കാന്‍ അദ്ദേഹം പറയുന്നതുപോലെ തോന്നും
എന്‍റെ ജീവിതത്തെ ബാധിച്ചത് യുദ്ധമാണ്. എന്നെപ്പോലെ ആയിരങ്ങളെ.. ഒരിക്കലും വീട്ടിത്തീര്‍ക്കാനാവാത്ത നഷ്ടങ്ങളാണ് നമുക്കുണ്ടായത്. പക്ഷെ, ഇനിയും അങ്ങോട്ടുമിങ്ങോട്ടും പ്രതികാരം തീര്‍ത്ത് ഈ ലോകം നഷ്ടങ്ങളുടേത് മാത്രമാക്കണോ..
ഇന്ന്, ഇന്ത്യാഗേറ്റിനടുത്തു കൂടി പോകുമ്പോള്‍, ഒരു ബലൂണ്‍ കച്ചവടക്കാരനേയോ, ഒരു കുഞ്ഞ് റോഡരികില്‍ നിന്ന് കളിക്കുന്നതോ, അച്ഛന്‍റെ പേര് മതിലിനു മുകളില്‍ എഴുതിയിരിക്കുന്നതോ ഒക്കെ കാണുമ്പോള്‍ ഞാന്‍ ഈ രാജ്യത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമാണ് എന്ന് ഓര്‍മ്മ വരും. അച്ഛന്‍ എന്‍റെ അരികില്‍ നിന്ന് എനിക്ക് ശക്കി പകരുന്നതുപോലെ തോന്നും. സമാധാനത്തിനു വേണ്ടി സംസാരിക്കാന്‍ അദ്ദേഹം പറയുന്നതുപോലെ തോന്നും. അതുകൊണ്ട് തന്നെ എന്‍റെ എഴുത്തിലൂടെ ഞാന്‍ ലക്ഷ്യം വയ്ക്കുന്നത് യുദ്ധത്തിന് പകരം സമാധാനം വരണം എന്നതിനാണ്. സമാധാനത്തിന്‍റെ പ്രാധാന്യം നാമെല്ലാം അറിഞ്ഞിരിക്കേണം. സമാധാനത്തിനു വേണ്ടി ജീവന്‍ നല്‍കാനും ഞാന്‍ തയ്യാറാണ്, എന്‍റെ അച്ഛനെപ്പോലെ..
ചിത്രത്തിന് കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ