Asianet News MalayalamAsianet News Malayalam

ലോകത്തിനു മുന്നിൽ ഇമ്രാൻ ഖാനെ പൊളിച്ചടുക്കി; ചില്ലറക്കാരിയല്ല ഈ ഐഎഫ്എസ് ഓഫീസര്‍

 ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സിൽ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുക, എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രമേയുള്ളൂ ഇമ്രാൻ ഖാന്റെ വാചകമടിക്ക് എന്ന് അവർ പറഞ്ഞു

Who is the firebrand IFS woman officer of India who taught Imran Khan a lesson
Author
Delhi, First Published Sep 29, 2019, 5:40 PM IST

27  സെപ്റ്റംബർ 2019. ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി(UNGA). അവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു വനിതാ അംഗം എഴുന്നേറ്റുനിന്ന് തികഞ്ഞ തന്റേടത്തോടുകൂടി ഇമ്രാൻ ഖാന്റെ ദുരാരോപണങ്ങൾക്ക് മറുപടി പറഞ്ഞു.  പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞതത്രയും പെരും കള്ളങ്ങളാണ് എന്ന് തറപ്പിച്ചു പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സിൽ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുക, എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രമേയുള്ളൂ ഇമ്രാൻ ഖാന്റെ വാചകമടിക്ക് എന്ന് അവർ പറഞ്ഞു.

അതോടെ അവിടെ ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന പലരും തലപൊക്കി നോക്കി. അവരൊക്കെ അമ്പരന്നു, " ആരാണിത്.. ഇത്രയ്ക്ക് ആധികാരികമായി ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് മറുപടി നൽകുന്നത്..? "  അമ്പരപ്പ് അടങ്ങും മുമ്പുതന്നെ ആളുകൾ ഇമ്രാൻ ഖാന്റെ കാപട്യത്തെ പൊളിച്ചടുക്കിയ ആ ഇന്ത്യൻ സ്ത്രീയുടെ പ്രഭാഷണചാതുരിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി. അന്നുവരെ ആരും പേരുപോലും പറഞ്ഞുകേട്ടിട്ടില്ലാത്ത  ആ ഇന്ത്യൻ പ്രതിനിധി അതോടെ രായ്ക്കുരാമാനം പ്രസിദ്ധയായി. 


അവരുടെ പേര് വിദിഷ മൈത്ര എന്നാണ്. 2009  ബാച്ച് ഐഎഫ്എസിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥ. യുഎന്നിലെ ഇന്ത്യൻ സെക്രട്ടറി. 2008-ലെ സിവിൽ സർവീസ് പരീക്ഷയിൽ അവർ മുപ്പത്തൊമ്പതാം റാങ്കുകാരിയായിരുന്നു. മുസ്സൂറിയിലെ പരിശീലന കാലത്ത് ഏറ്റവും മികച്ച ഔട്ട് ഗോയിങ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ നേടി വിദിഷ. 

ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിദുഷയുടെ ചുമതലയിൽ ഉള്ളത്. യുഎന്നിലെ ഇന്ത്യൻ മിഷനിലെ ഏറ്റവും ഇളമുറക്കാരിയാണ് ഇവർ. ഷാങ്ഹായിലെ കോഓപ്പറേഷൻ ഓർഗനൈസേഷന്റെ ചുമതലയും വിദിഷയ്ക്ക് തന്നെ.യുഎൻ മുഖാന്തിരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളുമായും, കലാലയങ്ങളുമായും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സമ്പർക്കം പുലർത്തുന്നതും അവർ തന്നെ. 

സെപ്റ്റംബർ 27 -ന്  ഇമ്രാൻ ഖാൻ തനിക്ക് അനുവദിക്കപ്പെട്ടിരുന്ന 20  മിനിറ്റ് സമയപരിമിതി ലംഘിച്ചുകൊണ്ട്  ഏകദേശം 50 മിനിറ്റുനേരം തുടർച്ചയായി പ്രസംഗിച്ചു. അതിനിടെ മനഃപൂർവം കശ്മീർ പ്രശ്നം എടുത്തിട്ട ഇമ്രാൻ പരോക്ഷമായി ആണവായുധ ഭീഷണി പോലും ചുമത്തി.  " ഞാനൊരു കശ്മീർ സ്വദേശിയായിരുന്നെങ്കിൽ, എന്നെ 55  ദിവസത്തോളം ഇതുപോലെ പൂട്ടിയിട്ടിരുന്നെങ്കിൽ, ഞാനും തോക്കെടുത്തു പോയേനെ..! ഇത് ഏറെ പ്രയാസകരമായ ഒരു സമയമാണ് എന്നാണ് ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നത്. ഇത് വഷളായി ഒരു ആണവായുദ്ധത്തിലേക്ക് നീങ്ങും മുമ്പ്, ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇതിൽ ഇടപെടണം എന്ന് ഞാൻ അപേക്ഷിക്കുന്നത്. രണ്ടു രാജ്യങ്ങൾക്കിടയിൽ ഒരു യുദ്ധം തുടങ്ങിയാൽ എന്തും സംഭവിക്കാം..? " എന്നാണ് ഇമ്രാൻ ഖാൻ സഭയിൽ പറഞ്ഞത്. 

തനിക്ക് പറയാനുള്ളത് പറഞ്ഞ സമാധാനത്തിൽ ഇമ്രാൻ ഖാൻ ഇരുന്നതും, റൈറ്റ് റ്റു റിപ്ലൈ അഥവാ മറുപടിക്കുള്ള അവകാശം വിനിയോഗിച്ചുകൊണ്ട് വിദിഷാ മൈത്രയും എഴുന്നേറ്റു.  ഇമ്രാന്റെ വാക്കുകൾക്ക് കൃത്യമായ മറുപടി നൽകി. പച്ചക്കള്ളമാണ് ഇമ്രാൻ പറയുന്നത് എന്ന് അവർ സഭയിൽ പറഞ്ഞു. ഇമ്രാന്റെ ചിന്തകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിനു ചേർന്നതല്ല എന്നും, യുദ്ധത്തെക്കുറിച്ചുള്ള വെല്ലുവിളികളൊക്കെ മധ്യകാലത്തിന്റെ രീതികളാണെന്നും  വിദിഷ മൈത്ര ഓർമിപ്പിച്ചു.  ഭീഷണിയുടെ സ്വരം 'ജെന്റിൽമാൻസ്‌ ഗെയിം' ആയ ക്രിക്കറ്റ് ഇത്രയധികം കാലം കളിച്ച ഇമ്രാന് ചേരില്ല എന്നും  ഇമ്രാൻ നടത്തിയത് വിദ്വേഷപ്രസംഗ(hate speech)ത്തിൽ കുറഞ്ഞൊന്നുമല്ല എന്ന് അവർ പറഞ്ഞു. ഇമ്രാന്റെ ഇന്നത്തെ പ്രസംഗം ഓർമിപ്പിക്കുന്നത് ദാരാ ആദം ഖേലിലെ(പെഷാവറിനടുത്തുള്ള യന്ത്രത്തോക്കുകളുടെ കരിഞ്ചന്ത) മാരകായുധങ്ങളെയാണ് എന്നും വിദിഷ സൂചിപ്പിച്ചു.  

ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളെ, 'രാജ്യത്ത് തീവ്രവാദ സംഘടനകൾ ഇല്ല' എന്ന് നേരിൽ കാണിച്ചു ബോധ്യപ്പെടാൻ വേണ്ടി പാകിസ്ഥാനിലേക്ക് ക്ഷണിച്ച ഇമ്രാന്റെ നടപടിയെ അനുമോദിച്ചു വിദിഷ അതിനു മുന്നോടിയായി ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ ഇമ്രാനോട് അഭ്യർത്ഥിച്ചു.  കുറിക്കുകൊള്ളുന്ന ആ ചോദ്യങ്ങൾ കേട്ട് പാക് പ്രതിനിധി അസ്തപ്രജ്ഞനായി ഇരുന്നുപോയി. 

ഐക്യരാഷ്ട്രസഭ തീവ്രവാദികൾ എന്ന് പ്രഖ്യാപിച്ച 135 -ലധികം  കുറ്റവാളികൾക്ക് പാകിസ്ഥാനിൽ അഭയം നൽകിയിട്ടില്ലേ...? 

അൽ ക്വയ്‌ദ ബന്ധങ്ങളുടെ പേരിൽ ഐക്യരാഷ്ട്ര സഭ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ള വ്യക്തികൾക്ക് ഗവണ്മെന്റ് പെൻഷൻ നൽകുന്ന ലോകത്തിലെ ഒരേയൊരു രാജ്യമല്ലേ പാകിസ്ഥാൻ..? 

ന്യൂയോർക്കിലെ പ്രമുഖ പാക് ബാങ്കുകളിൽ ഒന്നായ ഹബീബ് ബാങ്കിന്, ഭീകരവാദത്തിന് ഫണ്ട് നൽകി എന്നതിന്റെ പേരിൽ അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം ഇമ്രാൻ വിശദീകരിക്കുമോ..? 

ഐക്യരാഷ്ട്ര സഭയുടെ ഫിനാൻഷ്യൽ ആക്ഷൻ  ടാസ്ക് ഫോഴ്സ് പാകിസ്താന്, ടാസ്ക് ഫോഴ്‌സിന്റെ  27 നിബന്ധനകളിൽ ൽ ഇരുപതും ലംഘിച്ചതിന് നോട്ടീസ് നൽകിയിട്ടില്ലേ..? 

പ്രധാനമന്ത്രി ഖാൻ ഒസാമാ ബിൻ ലാദനെ പകൽ വെളിച്ചത്തിൽ പിന്തുണച്ചിരുന്ന ഒരാളായിരുന്നു താനെന്നത് ന്യൂയോർക്ക് നഗരത്തോട് നിഷേധിക്കാൻ തയ്യാറുണ്ടോ..? 

അണിയറയിൽ ഇരുന്നു കൊണ്ട് തീവ്രവാദത്തിന് സകല പിന്തുണയും നൽകിവരുന്ന പാകിസ്ഥാൻ ഒരു സുപ്രഭാതത്തിൽ  മനുഷ്യാവകാശങ്ങളുടെ കാവൽ മാലാഖയുടെ വേഷം കെട്ടുന്നത് പ്രഹസനമല്ലേ..?

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 23  ശതമാനമുണ്ടായിരുന്ന തങ്ങളുടെ ന്യൂനപക്ഷത്തെ കഴിഞ്ഞ 72  കൊല്ലം കൊണ്ട് വെറും 3  ശതമാനത്തിലേക്ക് ഒതുക്കിയ ഒരു ഭരണകൂടമാണ് ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി ഇറങ്ങിയിരിക്കുന്നത് എന്നത് എത്ര അപഹാസ്യമാണ്..? 

ഇമ്രാൻ ഖാന്റെ പേരിന്റെ അവസാനമുള്ള നിയാസി എന്നത് സ്വന്തം നാട്ടുകാരെത്തന്നെ കശാപ്പു ചെയ്ത ജനറൽ AAA നിയാസി എന്ന പഴയ പാക് സൈന്യാധിപന്റെ പേരിനെ ഓർമിപ്പിക്കുന്നു എന്നത് സൂചിപ്പിച്ചുകൊണ്ടാണ് വിദിഷ തന്റെ പ്രസംഗം ഉപസംഹരിക്കുന്നത്.

എന്തായാലും അമ്പത് മിനിട്ടു നേരം കൊണ്ട് ഇമ്രാൻ ഖാൻ പറഞ്ഞതിനൊക്കെ ഉള്ള മറുപടി വെറും അഞ്ചു മിനിട്ടു നേരത്തെ കുറിക്കുകൊള്ളുന്ന മറുപടി പ്രസംഗം കൊണ്ട് നൽകി ഐക്യരാഷ്ട്ര സഭയിലെ താരമായിരിക്കുകയാണ് വിദിഷ മൈത്ര എന്ന ഇന്ത്യയുടെ ഫയർ ബ്രാൻഡ് ഐഎഫ്എസ് ഓഫീസർ. 

Follow Us:
Download App:
  • android
  • ios