സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. 9 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

06:39 AM (IST) Jul 24
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനെ മാറ്റണമെന്ന് മണിപ്പരിലെ ഗോത്രവർഗ്ഗ എംഎൽഎമാർ ബിജെപിയോട് ആവശ്യപ്പെട്ടു. ബിരേൻ സിംഗ് അക്രമികളുമായി ഒത്തു കളിച്ചെന്ന് ബിജെപി എംഎൽഎ ഹയോക്കിപ് ആരോപിച്ചു. സംസ്ഥാന സർക്കാരിൻറെ പിന്തുണയോടെ തീവ്ര ഗ്രൂപ്പുകളാണ് കലാപം നടത്തിയതെന്ന് എംഎൽഎ കുറ്റപ്പെടുത്തുന്നു.
അതിനിടെ ഇംഫാലിൽ കൂട്ട ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളെ കണ്ടു. അക്രമം നടക്കുമ്പോൾ മകളുടെ ഫോണെടുത്ത് സംസാരിച്ചത് ഒരു സ്ത്രീയാണെന്നും മകളെ ജീവനോടെ വേണോയെന്ന് ചോദിച്ചതായും അമ്മ പറഞ്ഞു. മണിപ്പൂരിൽ ഇന്നലെ നടന്ന അക്രമത്തിൽ ഒരു സ്ത്രീക്ക് വെടിയേറ്റു. ചുരാചന്ദ്പുരിൽ ഒരു സ്കൂളിന് തീയിട്ടു.
06:37 AM (IST) Jul 24
യമുന നദിയിലെ ജലനിരപ്പ് 206.44 ആയി. ഓൾഡ് യമുന ബ്രിഡ്ജ് ഇന്നലെ രാത്രി മുതൽ അടച്ചു, തീവണ്ടി ഗതാഗതം വഴിതിരിച്ചു വിട്ടു. ഇതുവഴി ഉള്ള തീവണ്ടികൾ ന്യൂഡൽഹി വഴി പോകും എന്ന് റെയിൽവേ അറിയിച്ചു. ഹിമാചൽ പ്രദേശിൽ ഇന്നലെ മഴക്കെടുതിയിൽ 5 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിമാചലിൽ മഴക്കെടുതി കാരണം 700 റോഡുകൾ അടച്ചു എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദില്ലി ഉത്തരാഖണ്ഡ് ഹിമാചൽ എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.