തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് ഡോ. റുവൈസ് അറസ്റ്റില്‍. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്തശേഷമാണ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.

08:25 PM (IST) Dec 07
നവ കേരള സദസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പ്രതിഷേധിച്ച കോൺഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യുവിന്റെ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. അങ്കമാലിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങൾ പുറത്ത് വന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ദി ഫോർത്തിലെ മാധ്യമ പ്രവർത്തകനും ക്യാമറമാനുമാണ് പരിക്കേറ്റത്.
07:15 PM (IST) Dec 07
കേരളത്തിലെ ട്രെയിൻ യാത്രക്കിടിയിലെ ദുരിതം ലോക്സഭയിൽ ചൂണ്ടികാട്ടി കെ മുരളീധരൻ എം പി. ട്രെയിനുകള്‍ ദീർഘനേരം പിടിച്ചിടുന്നുവന്നാണ് വടകര എം പി പാർലമെന്‍റില്‍ ചൂണ്ടികാട്ടിയത്. പരശുറാം എക്സ് പ്രെസ്സിലെ തിക്കിലും തിരക്കിലും രണ്ട് വിദ്യാർത്ഥിനികൾ ബോധരഹിതമായ സംഭവമടക്കം വിവരിച്ചുകൊണ്ടാണ് കേരളത്തിലെ ട്രെയിൻ യാത്ര ദുരിതം കെ മുരളീധരൻ ലോക്സഭയിൽ അവതരിപ്പിച്ചത്.
06:14 PM (IST) Dec 07
ഇന്ത്യൻ മത്സ്യതൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ. രമേശ്വരത്ത് നിന്ന് പോയ 13 പേരെ ലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചെന്നാണ് ആരോപണം. ഇവരെ ഡിസംബർ 21 വരെ ജാഫ്ന കോടതി റിമാൻഡ് ചെയ്തു. മിഗ്‌ജാമ് മുന്നറിയിപ്പ് കാരണമുള്ള 7 ദിവസത്തെ ഇടവേളക്ക് ശേഷം ആദ്യമായി കടലിൽ പോയതാണ് മത്സ്യത്തൊഴിലാളികൾ.
06:12 PM (IST) Dec 07
ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റിൽ തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞു.അപകടത്തിൽ അസം സ്വദേശിയായ തൊഴിലാളി മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കാപ്പിക്കുരുവുമായി വരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോയും അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരെ വണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
06:12 PM (IST) Dec 07
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല.
06:08 PM (IST) Dec 07
ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഗുർപന്ത് സിംഗ് പന്നുവിനെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാൻ അമേരിക്കയോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ പന്നു ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. തുടർച്ചയായി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത് അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
06:07 PM (IST) Dec 07
പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ സ്ഥിതിചെയ്യുന്ന ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിന് തൃശൂർ ജില്ലാ കളക്ടര്‍ ഉത്തരവായി.
03:37 PM (IST) Dec 07
സംവിധായകൻ ജിയോ ബേബിയെ ഒഴിവാക്കിയ ഫറൂഖ് കോളേജ് നിലപാടിൽ വിശദീകരണവുമായി എംഎസ്എഫ് രംഗത്ത്. കലാകാരൻ എന്ന നിലയിൽ ജിയോ ബേബിക്ക് അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും എഴുതാൻ അവകാശമുള്ളത് പോലെ വിദ്യാർത്ഥികൾക്ക് ഞങ്ങൾ എന്ത് കേൾക്കണ്ട എന്ന് തീരുമാനിക്കാൻ അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് പറഞ്ഞു. ജിയോ ബേബിയുടം ഫറൂഖ് കോളേജിനെതിരെയുള്ള പരാമർശത്തിലാണ് എംഎസ്എഫിൻ്റെ പ്രതികരണം.
03:37 PM (IST) Dec 07
മിച്ചഭൂമി വിഷയത്തിൽ പിവി അൻവർ എംഎൽഎയുടെ പ്രസ്താവനകൾ പുച്ഛിച്ച് തള്ളുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. സർക്കാർ നിയോഗിച്ച സമിതി തന്നെയാണ് മിച്ചഭൂമി കണ്ടെത്തിയത്. അൻവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തിയാണ് മിച്ചഭൂമി കണ്ടെത്തിയതെന്നും കെവി ഷാജി പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിലാണ് പിവി അൻവർ എംഎൽഎക്കെതിരെ വിമർശനവുമായി ഷാജി രംഗത്തെത്തിയത്.
03:36 PM (IST) Dec 07
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസം. കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഒരേ ഹർജിയിൽ ഒരു സിംഗിൾ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച് വീണ്ടും ഉത്തരവിടാൻ മറ്റൊരു സിംഗിൾ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹർജിയിൽ സിംഗിൾ ബെഞ്ച് അന്തിമ വാദം കേട്ട് തീരുമാനം എടുക്കട്ടെയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
03:36 PM (IST) Dec 07
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ അറസ്റ്റിലായ ഡോ റുവൈസിനെതിരെ ആരോഗ്യസർവകലാശാല രംഗത്ത്. കുറ്റം തെളിഞ്ഞാൽ ഡോ.റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കിയേക്കുമെന്ന് ആരോഗ്യസർവകലാശാല പറഞ്ഞു. സംഭവത്തെ തുടർന്ന് പിജി വിദ്യാർത്ഥിയായ ഡോ. റുവൈസിനെ കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.
03:35 PM (IST) Dec 07
ചൈനയിൽ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട്ട് തളളി കേന്ദ്രം. റിപ്പോർട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദില്ലി എയിംസിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ മൈകോപ്ലാസ്മ ന്യൂമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിറക്കിൽ പറയുന്നു.
03:05 PM (IST) Dec 07
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്.
01:00 PM (IST) Dec 07
മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്.തരുവണ പാലിയാണ അരയാൽതറ ആദിവാസി കോളനിയിലെ ബാബു - ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്. ഏഴ് മാസം ഗർഭിണിയായിരുന്ന ശാന്തയെ വയറുവേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
12:40 PM (IST) Dec 07
വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിന്‍റെ മേല്‍ക്കൂര ഉള്‍പ്പെടെ തെറിച്ചുപോയി. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു.സമീപത്തെ വിറക് അടുപ്പില്‍ ഈ സമയം തീ ഉണ്ടായിരുന്നു. ഇതോടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം
12:39 PM (IST) Dec 07
തിരുവല്ലയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലയിൽ ഗര്‍ഭം രഹസ്യമാക്കി വച്ച യുവതി ശുചിമുറിയിൽ പ്രസവിച്ചു കുഞ്ഞ് മരിച്ച സംഭവത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി യുവതി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി നീതു -20 ആണ് അറസ്റ്റിൽ ആയത്.ഈ മാസം ആദ്യമാണ് സംഭവം. അവിവാഹിത ആയ ഇവർ വാടക വീട്ടിലെ ശുചിമുറിയിൽ ആണ് പ്രസവിച്ചത്. തുടർന്ന് കുഞ്ഞ് മരിച്ചു.
12:39 PM (IST) Dec 07
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തും പിജി വിദ്യാർത്ഥിയുമായ ഡോ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
12:38 PM (IST) Dec 07
യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും നടൻ കൂട്ടിച്ചേർത്തു
11:10 AM (IST) Dec 07
കടലിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാൻ്റെ മകൻ മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ കളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. കോഴിക്കോട് കോതിപാലത്ത് ഇന്നലെയാണ് അപകടമുണ്ടായത്.
10:24 AM (IST) Dec 07
കോഴിക്കോട് ലോ കോളേജിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. കെഎസ്‍യു പ്രവർത്തകനെ മർദിച്ച 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചേവായൂർ പൊലീസാണ് കേസെടുത്തത്. വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ശ്യാം കാർത്തിക്ക്, റിത്തിക്ക്, അബിൻ രാജ്, ഇനോഷ്, ഇസ്മായിൽ, യോഗേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോളേജിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു അറിയിച്ചു.
10:24 AM (IST) Dec 07
യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ ആരോപണ വിധേയനായ ഡോ റുവൈസ് പിടിയിലായത് മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിൽ. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഷഹ്നയുടെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസിന് മേൽ സമ്മർദം കടുക്കുകയായിരുന്നു. റുവൈസ് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. നേരത്തെ, ഡോ റുവൈസിനെ ഹോസ്റ്റലിലും വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പെൺകുട്ടിയുടെ മാതാവും സഹോദരനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരെ കേസെടുത്തത്.
10:24 AM (IST) Dec 07
തിരുവനന്തപുരത്തെ പിജി ഡോക്ടറായ ഷഹ്നയുടെ ആത്മഹത്യയിൽ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സർക്കാർ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ഡോ ഷഹ്നയുടെ മരണത്തിൽ വ്യാപകമായ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്.
10:23 AM (IST) Dec 07
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ഇവരുടെ ആണ്‍സുഹൃത്ത് ഡോ. റുവൈസിന്‍റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പൊലീസ്. റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണ്‍ പൊലീസ് വിശദമായി പരിശോധിച്ചു. ഫോണ്‍ പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് റുവൈസിന്‍റെ ഫോണിലെ വാട്സ് ആപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ളവയില്‍ വിശദമായ പരിശോധനക്കായി ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
10:23 AM (IST) Dec 07
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി പഞ്ചായത്ത് അംഗം അഡ്വ. സുധീർ വെഞ്ഞാറമൂട്. വിവാഹ വാഗ്ദാനം നൽകിയ ശേഷം റുവൈസ് പിന്തിരിഞ്ഞുവെന്ന് അഡ്വ. സുധീർ വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞു. ഷഹ്ന മാനസികമായി വളരെയേറെ തകർന്നിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു. അതിന്റെ നിജസ്ഥിതി ഉൾപ്പെടെ അന്വേഷിക്കണമെന്നും പഞ്ചായത്തംഗം അഡ്വ. സുധീർ വെഞ്ഞാറമൂട് ആവശ്യപ്പെട്ടു. അതേസമയം, മാധ്യമങ്ങൾക്ക് മുന്നിൽ ബന്ധുക്കൾ നേരിട്ട് പ്രതികരിക്കാൻ തയ്യാറായില്ല.
10:22 AM (IST) Dec 07
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. റുവൈസാണ് സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയത്. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു
08:35 AM (IST) Dec 07
അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലുണ്ടായ വെടിവെയ്പ്പിലെ കൊലയാളി യൂനിവേഴ്സിറ്റി പ്രൊഫസര്‍. 67 കാരനായ യൂനിവേഴ്സിറ്റി പ്രൊഫസറാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇയാള്‍ക്ക് വെടിവെയ്പ്പ് നടന്ന ലാസ് വേഗസ് ക്യാമ്പസുമായി ബന്ധമില്ല. കൊലയാളിയുടെ മരണം ബന്ധുക്കളെ ബന്ധുക്കളെ അറിയിച്ചതിനുശേഷം പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു
08:34 AM (IST) Dec 07
നവകേരള സദസ്സിനായി പണം അനുവദിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോട് അഭ്യർത്ഥിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി കെ ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവരാണ് കോടതിയെ സമീപിച്ചത്.
08:33 AM (IST) Dec 07
കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശ്രീനഗറിൽ നിന്ന് വിമാനമാർഗം ദില്ലി വഴിയാണ് നാല് പേരുടെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് എത്തിക്കുക. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നോർക്കാ റൂട്സ് പ്രതിനിധി ഡോ. ഷാജിമോൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ കശ്മീരിൽ തുടരുന്നുണ്ട്. ഇന്നലെ തന്നെ ശ്രീനഗറിൽ വച്ച് നാലുപേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് എംബാം ചെയ്തിരുന്നു. പാലക്കാട് സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്.
08:33 AM (IST) Dec 07
താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
06:29 AM (IST) Dec 07
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതിജീവിത നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുക. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു
06:28 AM (IST) Dec 07
Dമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു
06:27 AM (IST) Dec 07
തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേൽക്കും. ഹൈദരാബാദിലെ എൽ.ബി. സ്റ്റേഡിയത്തിൽ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. സോണിയാ ഗാന്ധി എത്തുമോയെന്ന് ഉറപ്പില്ല. തെലങ്കാന കോൺഗ്രസിന്‍റെ ദളിത് മുഖം മല്ലു ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റേക്കും. ഉത്തം കുമാർ റെഡ്ഡിയും ഉപമുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനാൽ രണ്ട് ഉപമുഖ്യമന്ത്രിമാർ വേണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.ഇതിനിടെ, രാജസ്ഥാനിലെ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. ചർച്ചകൾ അവസാന ഘട്ടത്തിൽ നിൽക്കെ വസുന്ധര രാജെ സിന്ധ്യ ദില്ലിയിലെത്തി. മോദിയുമായും അമിത് ഷായുമായും ചർച്ച നടത്തിയേക്കും