Published : Dec 08, 2023, 07:39 AM ISTUpdated : Dec 08, 2023, 06:51 PM IST

Malayalam News Live : കാനം രാജേന്ദ്രൻ അന്തരിച്ചു

Summary

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.

Malayalam News Live : കാനം രാജേന്ദ്രൻ അന്തരിച്ചു

06:51 PM (IST) Dec 08

സി പി ഐയ്ക്ക് കനത്ത നഷ്ടമെന്ന് ഡി രാജ

കാനത്തിന്റെ മരണം സി പി ഐയ്ക്ക് കനത്ത നഷ്ടമെന്ന് ഡി. രാജ. കേരളത്തിൽ പാർട്ടിയെ വളർത്തുന്നതിൽ കാനം രാജേന്ദ്രൻ നിർണായക പങ്കുവഹിച്ചിരുന്നു. വലതുപക്ഷ ശക്തികൾക്കെതിരായ പോരാട്ടത്തിലെ നിർണായക കാലഘട്ടത്തിലാണ് കാനത്തെ നഷ്ടമാകുന്നതെന്നും ഡി രാജ പ്രതികരിച്ചു.

06:19 PM (IST) Dec 08

കാനത്തിന്റെ മരണം ഞെട്ടിച്ചുവെന്ന് എം വി ഗോവിന്ദന്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാസങ്ങളായി അസുഖബാധിതനായി ആസുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങൾ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. 

06:13 PM (IST) Dec 08

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്‍റെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.  Read More

05:07 PM (IST) Dec 08

മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്‍റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. 

02:14 PM (IST) Dec 08

കുളിമുറിയിൽ തെന്നിവീണു, കെസിആറിന് ഇടുപ്പെല്ലിന് പരിക്ക്

തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് വീണ് ഇടുപ്പെല്ലിന് പരിക്ക്. സ്വന്തം നാടായ മേദക്കിലെ എർറ വല്ലിയിലുള്ള വീട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് ശുചിമുറിയിൽ വീണ് കെസിആറിന് പരിക്കേറ്റത്. അർദ്ധരാത്രി തന്നെ കെസിആറിനെ ഹൈദരാബാദിലെ സോമാജിഗുഡയിലുള്ള യശോദ ആശുപത്രിയിൽ എത്തിച്ചു. ഇടുപ്പെല്ലിന്‍റെ ഇടത് ഭാഗത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും, ഈ ഭാഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്

02:08 PM (IST) Dec 08

നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ

നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി ജനുവരി 4 വരെ സ്റ്റേ ചെയ്തു. പ‌ഞ്ചായത്ത് പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്  എന്നിവരടക്കമുള്ളവർ നൽകിയ ഹർജിയിൽ  ഡിവിഷൻ ബ‌ഞ്ചിന്‍റെതാണ് നടപടി. വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളി മലയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചു.

01:06 PM (IST) Dec 08

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ

ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. അടുത്തവർഷം മാർച്ച്‌ 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെയാണ് സർക്കാരിന്റെ നടപടി. പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിർത്താനാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയത്.

01:05 PM (IST) Dec 08

നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ,കേന്ദ്ര മാർഗരേഖ പാലിച്ചാണോയെന്ന് റിപ്പോര്‍ട്ട് വേണം

 നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി ജനുവരി 4 വരെ സ്റ്റേ ചെയ്തു. പ‌ഞ്ചായത്ത് പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്  എന്നിവരടക്കമുള്ളവർ നൽകിയ ഹർജിയിൽ  ഡിവിഷൻ ബ‌ഞ്ചിന്‍റെതാണ് നടപടി. വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളി മലയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചു.  കേന്ദ്ര മാർഗരേഖ പാലിച്ചാണോ മണലെടുപ്പിന് അനുമതി നൽകിയതെന്നതടക്കം വ്യക്തമാക്കി  റിപ്പോർട്ട് നൽകാനും  നിർദ്ദേശിച്ചിട്ടുണ്ട്. ഈ  റിപ്പോർട്ട് പരിശോധിച്ച ശേഷമാത്രമെ മണ്ണെടുപ്പിന് അനുമതി നൽകേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും കോടതി വ്യക്തമാക്കി. 

01:04 PM (IST) Dec 08

'ഇറങ്ങിപ്പോ, നിനക്കിവിടെ ഒരു അവകാശവുമില്ല': മർദന ദൃശ്യം പുറത്ത്, യുവതിയുടെ മരണം ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ

ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ മരണം ഗാര്‍ഹിക പീഡനം കാരണമെന്ന് ബന്ധുക്കള്‍. യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്‍റെ വീട്ടില്‍ വെച്ച് ഷബ്ന എന്ന യുവതി ജീവനൊടുക്കിയത്. ഷബ്നയുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ഷബ്നയ്ക്ക് 10 വയസ്സുള്ള മകളുണ്ട്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകള്‍ പറഞ്ഞു.  

01:04 PM (IST) Dec 08

'ധർമ്മടത്ത് സ്ഥാനാർത്ഥിയായത് ഗതികെട്ട്, നേതൃത്വം തഴഞ്ഞു'; കണ്ണൂരിൽ ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

കോൺഗ്രസ് നേതാവും കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് പാർട്ടിവിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനമെന്ന് രഘുനാഥ് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രഘുനാഥ്.  പാർട്ടി തന്നെ ഒറ്റപ്പെടുത്തുകയാണെന്നും നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയുമാണ് പാർട്ടി വിടാനുള്ള കാരണമെന്നും രഘുനാഥ് പറഞ്ഞു.

01:03 PM (IST) Dec 08

ഡോ.ഷഹ്നയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു, ബന്ധുക്കളെ പ്രതി ചേർക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥി ഡോ.ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു. പുറത്താക്കിയതായി കാണിച്ച് ഐഎംഎ പ്രസ്താവനയിറക്കി. പി. ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ പ്രസിഡന്റായിരുന്നു ഡോ. റുവൈസ്. സാമൂഹിക വിഷയങ്ങളിൽ സ്ഥിരം അഭിപ്രായം പറയുന്ന യുവ ഡോക്ടറാണ് മറ്റൊരു ഡോക്ടറടെ മരണത്തിൽ പ്രതിയായത്. 

01:03 PM (IST) Dec 08

'മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്ന തീരുമാനം വഴിത്തിരിവ്, കൂടുതൽ തെളിവുകൾ പുറത്തുവിടും': കുഴൽനാടൻ

മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം മാസപ്പടി വിഷയത്തിലെ വലിയ വഴിത്തിരിവെന്ന് കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഴൽനാടൻ്റെ പ്രതികരണം.  

12:16 PM (IST) Dec 08

മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെൻറിൽ

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെൻറിന് സമർപ്പിച്ചു. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയേക്കും. 12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോൾ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. ഇന്ത്യ സംഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി. പ്രതിഷേധം കനത്തതോടെ ലോക്സഭ രണ്ട് മണിവരെ നി‍ര്‍ത്തിവെച്ചു.  

10:44 AM (IST) Dec 08

മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം

കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ  നിര്‍ണായ നീക്കവുമായി ഹൈക്കോടതി. കേസിൽ സ്വമേധയാ  കക്ഷി ചേര്‍ന്ന  കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. 

10:18 AM (IST) Dec 08

മലയാളി ദമ്പതികൾക്ക് തമിഴ്നാട്ടിൽ ദാരുണാന്ത്യം

തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്.  തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്.

09:30 AM (IST) Dec 08

ചെന്നൈയിൽ 60 അടി താഴ്ചയുള്ള കുഴിയിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെടുത്തു

ചെന്നൈ വേളാച്ചേരിയിലെ 60 അടി താഴ്ചയുള്ള കുഴിയിൽ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. അഴുകിയ നിലയിലുളള മൃതദേഹമാണ് കണ്ടെടുത്തത്. ഇതര സംസ്ഥാന തൊഴിലാളിയായ നരേഷിന്റേതാണെന്ന് നിഗമനം. തിങ്കളാഴ്ച കനത്ത മഴയെ തുടർന്ന് ഭൂമിയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അപകടം നടന്ന് 100 മണിക്കൂർ ശേഷമാണ് മൃതദേഹം കിട്ടിയത്. രണ്ട് തൊഴിലാളികൾ, ജൂനിയർ എഞ്ചിനീയർ, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരെയായിരുന്നു കാണാതായത്. ജൂനിയർ എഞ്ചിനീയർ ജയശീലനായി തിരച്ചിൽ തുടരുകയാണ്. ജയശീലന്റെ ഗർഭിണിയായ ഭാര്യ അടക്കം കുടുംബാങ്ങങ്ങൾ സ്ഥലത്തു തുടരുന്നുണ്ട്. 

09:29 AM (IST) Dec 08

ആയിരക്കണക്കിന് യുവാക്കളുടെ ജീവിതം മുട്ടിക്കരുത്; ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഒരേ ആവശ്യത്തിന് സമരമുഖത്ത്

വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നതിനെതിരെ മാഹിയിൽ വ്യാപക സമരം. പുതുച്ചേരി സർക്കാരിനെതിരെ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസുമാണ് പ്രതിഷേധവുമായി മുൻനിരയിൽ ഉള്ളത്. വിരമിച്ച അധ്യാപകരെയും വൈദ്യുതി വകുപ്പ് എഞ്ചിനീയർമാരെയും താത്കാലിക അടിസ്ഥാനത്തിൽ വീണ്ടും നിയമിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. മാഹി സർക്കാർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് ഡിവൈഎഫ്ഐയുടെ സമരം.

09:29 AM (IST) Dec 08

പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 39 തീർത്ഥാടകർക്ക് പരിക്ക്

പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 39 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കൽ കോളേജിലും രണ്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ നിലയ്ക്കൽ,  പമ്പ ആശുപത്രികളിളും ചികിത്സയിലാണ്. പുലർച്ചെ 1:40നായിരുന്നു അപകടമുണ്ടായത്. 

09:28 AM (IST) Dec 08

ഡോ. ഷഹ്നയുടെ മരണം; ഡോ. അഫ്‌സാന ഫാബി ഖാൻ അസോസിയേഷൻ ആക്റ്റിംഗ് പ്രസിഡന്റ്

ഡോ റൂവൈസിന് പകരം ഡോക്ട്ടേഴ്‌സ് അസോസിയേഷൻ ആക്റ്റിംഗ് പ്രസിഡന്റായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോ അഫ്‌സാന ഫാബി ഖാനെ നിയമിച്ചതായി കെഎംപിജിഎ വാർത്താകുറിപ്പിലൂടെ അറിയിച്ചു. റുവൈസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഡോ.ഷഹ്നയുടെ മരണത്തിൽ പ്രതിയായ സാഹചര്യത്തിലാണ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഷഹ്നയുടെ കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും സ്ത്രീധനത്തിനെതിരെ സംഘടന ശക്തമായി നിലനിൽക്കുന്നുവെന്നും കെഎംപിജിഎ പറഞ്ഞു.

09:28 AM (IST) Dec 08

ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് 80,000 തട്ടി; അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു കേസ് കൂടി

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയിൽ നിന്ന് 80,000 രൂപ തട്ടിയെന്നാണ് പരാതി. ആറന്മുള പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. 

09:27 AM (IST) Dec 08

അങ്കമാലിയിലെ മർദനം; നാട്ടുകാരാണ്, ഡിവൈഎഫ്ഐ അല്ല മർദിച്ചതെന്ന് മന്ത്രി സജി ചെറിയാൻ

അങ്കമാലിയിലെ ഡിവൈഎഫ്ഐ മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. മർദിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി പറഞ്ഞു. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

09:27 AM (IST) Dec 08

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്നാട്ടിൽ ദുരിതം തുടരുകയാണ്. 

07:41 AM (IST) Dec 08

ജമ്മുകശ്മീരിൽ മരിച്ച യുവാക്കൾക്ക് ജന്മനാടിന്റെ അന്ത്യാ‌ഞ്ജലി; മനോജിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും

ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച 4 യുവാക്കൾക്ക് ജന്മനാടിന്റെ അന്ത്യാ‌ഞ്ജലി. മൃതദേഹങ്ങൾ ചിറ്റൂരിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. രാവിലെ എട്ടുമണിവരെയാണ് പൊതുദർശനം നടക്കുക. അതിന് ശേഷം അവരുടെ വീട്ടിലേക്ക് കൊണ്ടുപോവും. അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു. മനോജ് കശ്മീരിലാണ് ചികിത്സയിലുള്ളത്. മരിച്ചരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. 

07:41 AM (IST) Dec 08

ഒന്നര കിലോ സ്വർണം, കുറിപ്പ് ഒപി ടിക്കറ്റിൽ, റുവൈസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണ മെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്‍റെ വക്താവാണ് ഡോ. റുവൈസെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഒ പി ടിക്കറ്റിന്‍റെ പുറക് വശത്താണ് ഷഹ്ന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്.

07:40 AM (IST) Dec 08

സാമ്പത്തിക തട്ടിപ്പ് പരാതി; മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയുള്ള പരാതി കോഴിക്കോട് റൂറൽ എസ്പി അന്വേഷിക്കും

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസില്‍ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറൽ എസ്പി അന്വേഷിക്കും. രാതി കോഴിക്കോട് റൂറൽ എസ്പിക്ക് കൈമാറി. മന്ത്രി നൽകേണ്ട 63 ലക്ഷം രൂപ നൽകുന്നില്ലെന്ന് കാണിച്ച് വടകര സ്വദേശിയാണ് പരാതി നൽകിയത്. 

07:40 AM (IST) Dec 08

ചോദ്യത്തിന് കോഴ; മഹുവ മൊയ്‌ത്ര എംപി പുറത്തേക്കോ, എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്മേൽ ഇന്ന് വോട്ടെടുപ്പ്

 ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ സമർപ്പിക്കും. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.


More Trending News