Published : May 14, 2024, 06:14 AM ISTUpdated : May 17, 2024, 07:26 AM IST

Malayalam News Highlights: കോഴിക്കോട് വാഹനാപകടം ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി

Summary

കോഴിക്കോട് ന​ഗരത്തിൽ വാഹനാപകടം. രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.

Malayalam News Highlights: കോഴിക്കോട് വാഹനാപകടം ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി

10:22 AM (IST) May 14

തൃശ്ശൂരിൽ ​ഗുണ്ടകളുടെ 'ആവേശ' പാർട്ടി

ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് റീൽ ഒരുക്കിയത്. 

10:22 AM (IST) May 14

പ്രശസ്ത നാടക നടൻ എം സി കട്ടപ്പന നിര്യാതനായി

പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ

10:21 AM (IST) May 14

'രാജ്യസഭ സീറ്റ് ഇടതുമുന്നണിയിൽ കീറാമുട്ടിയാകില്ല'

അര്‍ഹത നോക്കി രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കഴിഞ്ഞ തവണ രാജ്യസഭ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കിയിരുന്നെന്നും അന്ന് മാണി ഗ്രൂപ്പ് ക്ലയിം ഉന്നയിച്ചിരുന്നില്ലെന്നുമുളള കാര്യവും സ്റ്റീഫന്‍ ജോര്‍ജ് ഓര്‍മിപ്പിക്കുന്നു. 

10:21 AM (IST) May 14

റഫർ ചെയ്ത രോ​ഗി തെരുവിൽ മരിച്ച സംഭവം

ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോ​ഗി തെരുവിൽ മരിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്‌ തള്ളി ജില്ലാ പഞ്ചായത്ത്‌. സുരക്ഷാ ജീവനക്കാർക്കും നഴ്സിം​ഗ് ചുമതലയുള്ളവർക്കും എതിരെ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ രോ​ഗി പുറത്തു പോയതിനെ വീഴ്ച വ്യക്തമാക്കിയിട്ടില്ല. പൊലീസിനും സംഭവത്തിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു. 

10:20 AM (IST) May 14

ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടം

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും പോളിങ് 78 ശതമാനം നടന്നു. ജമ്മു കശ്മീരിൽ 40 ശതമാനത്തിനടുത്തും പോളിങ് രേഖപ്പെടുത്തി. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതിയത്.

10:20 AM (IST) May 14

വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം

എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തില്‍ വാട്ടര്‍ അതോറിട്ടിക്കുണ്ടായത് ഗുരുതര വീഴ്ച്ച. ശുദ്ധീകരിക്കാതെ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് ഇത്രയും അധികം പേര്‍ക്ക് മഞ്ഞപിത്തം പടര്‍ന്നത്. രോഗബാധിതരുടെ ചികിത്സ സഹായമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ ഇന്ന് പഞ്ചായത്തില്‍ അവലോകനയോഗം ചേരും.

06:48 AM (IST) May 14

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. 

06:48 AM (IST) May 14

ഇന്നും മഴ പെയ്യും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.  

06:47 AM (IST) May 14

നവവധുവിന് ക്രൂരമർദനമേറ്റ സംഭവം

സ്ത്രീധനത്തിന്‍റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം. കേസെടുക്കാൻ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരാതി. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി

06:15 AM (IST) May 14

കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് അപകടം

മുംബൈ ഘാട്ട്കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43 പേർ ചികിത്സയിൽ തുടരുന്നതായും ഒരാളുടെ നില ഗുരുതരമാണെന്നും ദൗത്യ സംഘം അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് പുറത്തെത്തിച്ചു.