പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍.

01:30 PM (IST) Dec 15
പത്തനംതിട്ട മെഴുവേലിയിൽ തെരുവുനായ്ക്കൾക്ക് ഇപ്പോൾ നീലനിറമാണ്. അതിന് കാരണക്കാരി ഒരു കല്യാണിയാണ്. ഇതിൽ കൗതുകം മാത്രമല്ല, നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ ഒരു പ്രശ്നം കൂടിയുണ്ട്. പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നൽകിയ ശേഷം മൃഗസംരക്ഷണവകുപ്പാണ് നായ്ക്കൾക്കെല്ലാം നീലനിറം നൽകിയത്.
01:30 PM (IST) Dec 15
പൊതുവിദ്യാലയങ്ങലിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണവിധേയരായ യുട്യൂബ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയതായാണ് പരാതി. ക്ലാസുകളുടെ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്ഡകുമെന്ന് എ ഐ വൈ എഫ് അറിയിച്ചു.
01:29 PM (IST) Dec 15
കണ്ണൂർ സർവകലാശാല സാഹിത്യോത്സവത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായാണ് പ്രബീർ പുരകായസ്ത എത്തിയത്. ഇതേ തുടർന്ന് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ .കെ. കെ. സജു പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു. കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്തിലാണ് കഴിഞ്ഞ മൂന്നു ദിവസം നീണ്ട് നിന്ന സാഹിത്യോത്സവം സംഘടിപ്പിച്ചത്.
01:29 PM (IST) Dec 15
പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
01:29 PM (IST) Dec 15
വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പുതിയ കേസ്. വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. നേരത്തെയുള്ള കേസുകൾക്ക് പുറമേയാണിത്. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചത്. 30000 രൂപയാണ് ഷജീൽ തട്ടിയെടുത്തത്.
01:28 PM (IST) Dec 15
സമ്മാനഘടനയിൽ മാറ്റം വരുത്തിയതോടെ മുടങ്ങി കിടന്ന ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി ആരംഭിച്ചു. ബമ്പർ ലോട്ടറി ഇറങ്ങേണ്ട സമയത്തേക്കാൾ രണ്ടാഴ്ച വൈകിയാണ് ടിക്കറ്റുകള്‍ വിപണിയിലെത്തുന്നത്. സമ്മാന ഘടനയിലുണ്ടായ തർക്കം കാരണം ടിക്കറ്റുകള്‍ വൈകിയതിനാൽ വിറ്റുവരവ് കാര്യമായി കുറയാൻ സാധ്യതയുണ്ട്.
01:28 PM (IST) Dec 15
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. പാലക്കാട് ചിറ്റൂർ തത്തമംഗലം പള്ളത്താംപ്പുള്ളിയിൽ രാത്രിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു
01:28 PM (IST) Dec 15
കൊച്ചി കാക്കനാട് വാഴക്കാലയിൽ കഴിഞ്ഞ നവംബർ 30 ന് മരിച്ച നിലയിൽ കണ്ടെത്തിയ കച്ചവടക്കാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തിയതായി പൊലീസ്. വാഴക്കാല ഓത്തുപള്ളി റോഡിലെ താമസക്കാരൻ എം എ സലീമിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. മോഷണ ശ്രമത്തിനിടെ സലീമിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.
01:27 PM (IST) Dec 15
പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ അനുവും നിഖിലും നവദമ്പതികൾ. കഴിഞ്ഞ നവംബർ 30നായിരുന്നു ഇവരുടെ വിവാഹം. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. മലേഷ്യയിലെ യാത്ര കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് മടങ്ങവേയാണ് ദാരുണാന്ത്യം. ആന്ധ്ര സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുമായി ഇവരുടെ കാര്‍ കൂട്ടിയിടിച്ചാണ് അപകടം.
01:27 PM (IST) Dec 15
എറണാകുളം കോതമംഗലത്ത് കാട്ടാന കാട്ടില്‍ നിന്ന് പിഴുതെറിഞ്ഞ പനമരം ശരീരത്തില്‍ പതിച്ച് മരിച്ച വിദ്യാര്‍ഥിനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ആന്‍മേരിയാണ് മരിച്ചത്. സഹപാഠിയായ അല്‍ത്താഫിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ദുരന്തം.
08:29 AM (IST) Dec 15
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോർച്ച ഉറപ്പിക്കുമ്പോഴും അർദ്ധവാർഷിക പരീക്ഷയായതിനാൽ പുനപരീക്ഷക്കുള്ള സാധ്യത കുറവാണ്