ആ കിടിലന്‍ വാഹനം വീണ്ടും ഇന്ത്യയിലേക്ക്!
യൂറോപ്പില്‍ വില്‍ക്കുന്ന അതേ മോഡലായ 245 ബിഎച്ച്പി ട്യൂണിലുള്ള എന്‍ജിന്‍ ഉപയോഗിക്കുന്ന സ്‌കോഡ ഒക്ടാവിയ ആര്‍എസ് ആയിരിക്കും ഇത്തവണ ഇന്ത്യയിലെത്തുന്നത്
ഒക്ടാവിയ ആര്‍എസ് വീണ്ടും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. യൂറോപ്പില്‍ വില്‍ക്കുന്ന അതേ മോഡലായ 245 ബിഎച്ച്പി ട്യൂണിലുള്ള എന്‍ജിന്‍ ഉപയോഗിക്കുന്ന സ്‌കോഡ ഒക്ടാവിയ ആര്‍എസ് ആയിരിക്കും ഇത്തവണ ഇന്ത്യയിലെത്തുന്നത്.
2020 ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ സ്‌കോഡ ഒക്ടാവിയ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 200 യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. പൂര്‍ണമായും നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ്.
നിലവില്‍ ഇന്ത്യയില്‍ വിറ്റിരുന്ന മുന്‍ മോഡലിനേക്കാള്‍ സ്‌പോര്‍ട്ടിയായിരിക്കും ഇനി വരുന്ന ഒക്ടാവിയ ആര്‍എസ്. വാഹനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഗ്രൗണ്ട് ക്ലിയറന്‍സ് താഴ്ന്നതായിരിക്കും. 18 ഇഞ്ച് അലോയ് വീലുകളായിരിക്കും വാഹനത്തില്‍.
യൂറോ 5 പാലിക്കുന്ന 2.0 ലിറ്റര്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനായിരിക്കും സ്‌കോഡ ഒക്ടാവിയ ആര്‍എസിന്‍റെ ഹൃദയം. ഈ മോട്ടോര്‍ 245 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ മോഡലിനേക്കാള്‍ 15 ബിഎച്ച്പി, 20 എന്‍എം കൂടുതല്‍. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.6 സെക്കന്‍ഡ് മതി. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കൂടുതല്‍ സ്‌പോര്‍ട്ടിയായ സസ്‌പെന്‍ഷന്‍ സംവിധാനം, അഗ്രസീവ് ആര്‍എസ് ബോഡി കിറ്റ്, കറുത്ത എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍ എന്നിവയോടെയാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് വരുന്നത്. എല്ലായിടത്തും എല്‍ഇഡി ലൈറ്റുകള്‍ നല്‍കി. അതായത് ഹെഡ്‌ലാംപുകള്‍, ടെയ്ല്‍ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാംപുകള്‍ എന്നിവയെല്ലാം എല്‍ഇഡി ആയിരിക്കും. ഇന്ത്യയില്‍ ഏറെ പ്രിയമുള്ള മോഡലാണ് ഒക്ടാവിയ ആര്‍എസ്. 2017ലും 2018ലും സ്‍കോഡ ഇന്ത്യയ്ക്ക് അനുവദിച്ച കാറുകളെല്ലാം പ്രതീക്ഷിച്ചതിലും വേഗം വിറ്റുപോയിരുന്നു.
2018ല്‍ ആദ്യം 300 ഒക്ടേവിയ ആർ എസ് ആയിരുന്നു ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആവശ്യക്കാരേറിയതോടെ അധികമായി 200 കാറുകൾ കൂടിഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഈ കാറുകളും വിറ്റു തീർന്നതോടെ ഇനി വാഹനത്തിനുള്ള ബുക്കിങ് സ്വീകരിക്കരുതെന്ന് സ്കോഡ ഡീലർമാർക്കു നിർദേശം നൽകിയിരുന്നു. 2017ല്‍ ഇന്ത്യക്ക് 250 കാറുകളാണ് അനുവദിച്ചിരുന്നത്.