Asianet News MalayalamAsianet News Malayalam

സ്വപ്നദ്വീപിലേക്കൊരു കപ്പല്‍ദൂരം

Lakshadweep Travelogue
Author
First Published Feb 4, 2018, 7:38 AM IST

Lakshadweep Travelogue

വനിതകളുടെ ദ്വീപിലേക്കൊരു ഏകാന്തയാത്ര

യ്യിൽ ടിക്കറ്റോ പെർമിഷനോ ഒന്നും കിട്ടിയിട്ടില്ലായിരുന്നു. എന്നെ അങ്ങോട്ട് കൊണ്ട് പോകുന്ന സുഹൃത്തിന്റെ ബ്രദർ എറണാകുളത്തു വെച്ച് ടിക്കറ്റും പെര്‍മിഷനും ഏൽപ്പിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത് . എല്ലാം ഒരു വിശ്വാസത്തിന്റെ കളിയാണ്. ഇവരെ ആരെയും ഞാൻകണ്ടിട്ടില്ല .ഇവർ ആരും എന്നെയും കണ്ടിട്ടില്ല. തലേ ദിവസം തന്നെ വിളിച്ച് എവിടെയാണ് വരേണ്ടത് എന്നെല്ലാം ചോദിച്ചുറപ്പിച്ചിരുന്നു .

രാവിലെ നേരത്തെ തന്നെ എറണാകുളത്തേക്ക് ബസ് കയറി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അടുത്ത് ഒരു മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ടിക്കറ്റും പെർമിഷനും കൊണ്ട് അവന്‍റെ ബ്രദർ വന്നു . ഞാൻ പോകുന്ന കപ്പലിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു കൂടെ. അവൻ തന്നെ ബൈക്കിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്ക് കൊണ്ട് വിടാമെന്നും എമിഗ്രെഷൻ കഴിയുന്നതു വരെ കൂടെ നിൽക്കാമെന്നും പറഞ്ഞത് വലിയൊരു ആശ്വാസമായി. ദ്വീപുകാരുടെ സ്നേഹത്തിന്റെ കേട്ടറിഞ്ഞ കഥകൾ ഞാൻ അനുഭവിച്ചു തുടങ്ങുകയായിരുന്നു .

എയർപോർട്ട് സിസ്റ്റം പോലെ തന്നെ ലഗ്ഗേജ് ചെക്കിങ്ങും എമിഗ്രെഷൻ പ്രോസസും. ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ നിന്നായി 120 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ടൂര്‍ പാക്കേജിൽ അതെ കപ്പലിൽ ദ്വീപിലേക്ക് ഉണ്ടായിരുന്നു. അവരുടെ പ്രോസസിംഗ് കഴിയുന്നതു വരെ ഞാൻ അവിടെ ഇരുന്നു. ഏതായാലും ഇരിക്കുകയല്ലേ? അപ്പോള്‍ കാഴ്ചകൾക്ക് മുമ്പേ ചില കാര്യങ്ങൾ പങ്കുവെക്കാം .

ഞാൻ പോകുന്നത് 'ലേഡി ഐലന്‍റ്' എന്നറിയപ്പെടുന്ന മിനിക്കോയ് ദ്വീപിലേക്കാണ് .

മിനിക്കോയ് അല്ലാതെ മറ്റൊരു ദ്വീപിലേക്കു പോകണമെങ്കിൽ വേറൊരു പെർമിഷൻ എടുക്കണമായിരുന്നു . കേരളത്തിലെ സാഹചര്യങ്ങളിൽ നിന്നെല്ലാം ഏറ്റവും കൂടുതൽ വ്യത്യസ്തപ്പെട്ടു കിടക്കുന്ന ദ്വീപാണ് മിനിക്കോയ് . ലക്ഷദ്വീപ് ടൂറിസത്തിന്റ ആണിക്കല്ല് എന്ന് തന്നെ വിശേഷിപ്പിക്കാം മിനിക്കോയിയെ. ഏറ്റവും ഭംഗിയുള്ള ദ്വീപ് , മലയാളമല്ല ഭാഷ. മഹൽ എന്ന ഭാഷയാണ് .

മലയാളം പറയുന്നവർ കുറെ ഉണ്ടെങ്കിലും അതിൽ ഭൂരിഭാഗവും ജോലിക്കായി മറ്റു ദ്വീപുകളിൽ നിന്നും മിനിക്കോയിലേക്ക് വന്നവരാണ്. സ്ത്രീകൾക്ക് പ്രാധാന്യമുള്ള ദ്വീപാണ് മിനിക്കോയ്. അതുകൊണ്ടു തന്നെയാണ് ലേഡി ഐലന്റ്റ് എന്ന പേരിൽ അറിയപ്പെടുന്നത്. പുരുഷന്മാർ കൂടുതലും കപ്പലിലെ ജോലിക്കാരാണ്. ബാക്കി വഴിയേ പറയാം.

ചുറ്റും ഒരുപാട് മിനിക്കോയ് നിവാസികൾ ഉണ്ട് . സ്ത്രീകളുടെ വേഷം രസകരമാണ്. മറ്റു ദ്വീപുകളിൽ നിന്നും വേഷത്തിൽ നല്ല മാറ്റമുണ്ട് . ചെറിയ കുഞ്ഞുങ്ങളുമായും പ്രായമാവരുമായും കുറെ പേരുണ്ട് . ലക്ഷദ്വീപിലേക്കുള്ള ഏറ്റവും വലിയ കപ്പലാണ് 'കവരത്തി'.  എമിഗ്രഷൻ പ്രോസസ് കഴിഞ്ഞു അതുവരെ സഹായിച്ച ആ ദ്വീപുകാരനോട് യാത്ര പറഞ്ഞു ഞാൻ അകത്തേക്ക് കയറി . ഫോൺ മാത്രം കയ്യിൽ വെച്ച് ബാക്കിയെല്ലാം അവിടെ ഏൽപ്പിച്ചു ബസിൽ കയറാൻ പറഞ്ഞു . കാമറ ബാഗിലായത് കൊണ്ട് ഇത്തിരി പേടിച്ചെങ്കിലും അതാരും കൊണ്ട് പോകില്ല എന്ന് പോലീസുകാരൻ ഉറപ്പ് തന്നു.

ബസിൽ നേരത്തെ പറഞ്ഞ ടൂർ പാക്കേജ് വഴി വന്ന ഹിന്ദിക്കാർ ആയിരുന്നു .എല്ലാവരും നല്ല ജോളി മൂഡിലായിരുന്നു . ഞാൻ മാത്രമാണ് ഒറ്റക്ക് . അവരുടെ സന്തോഷങ്ങളുടെ കൂടെ മനസ്സ് ചേർത്ത് അവരിൽ ഒരാളെ പോലെ ഞാനിരുന്നു . കുറച്ചു ദൂരത്തെ യാത്രക്ക് ശേഷം കപ്പലിനടുത്തു ബസ് നിർത്തി. ലഗേജുകൾ അവിടെ ആദ്യമേ എത്തിയിരുന്നു . ഒറ്റ ഫ്രേമിൽ കപ്പൽ ഒതുക്കാൻ കുറെ നടന്നു ഫോട്ടോ എടുക്കേണ്ടി വരും .അത്രയും വലിയൊരു കപ്പൽ അടുത്തതു ആദ്യമായി കാണുന്ന ആകാംക്ഷയിൽ കപ്പലിന്റെ കൂടെ വെള്ളത്തിന്റെ ഓളങ്ങളിൽ ആടുന്ന കോണി കയറി ഞാൻ കപ്പിലേക്ക് നടന്നു .

ഒരു ടൂർ ഓപ്പറേറ്റർ ഹിന്ദിക്കാർക്ക് എന്തൊക്കെയോ ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട് , ഞാൻ എന്റെ റൂം അന്വേഷിച്ചു ആദ്യം കണ്ട വാതിൽ വഴി അകത്തേക്ക് . ഒന്നും മനസ്സിലാവുന്നില്ല . ഇടുങ്ങിയ ഇടനാഴികൾ എല്ലാം ഒരേ പോലെ . എല്ലാ വാതിലുകളും ഒരേ പോലെ . ആദ്യം കണ്ടൊരാളോട് ഫസ്റ്റ് ക്ലാസ് കാബിനിലേക്ക് വഴി അന്വേഷിച്ചു ആ വഴി നടന്നു. വീണ്ടും പലരോടും ചോദിച്ചാണ് റൂമിനു മുൻപിൽ എത്തിയത് .

നല്ല വൃത്തിയുള്ള ഒരു റൂം . ഫസ്റ്റ് ക്ലാസ് റൂമുകളിൽ രണ്ടു ബെഡും സെക്കൻഡ് ക്ലാസ്സിൽ നാല് ബെഡും പിന്നെയുള്ളത് ബങ്ക് ക്ലാസ്സാണ്. ഒരുപാട് പേർക്ക് ഒരുമിച്ചു യാത്ര ചെയ്യാനുള്ള ഇടമാണത്. ബങ്കില്‍ ടിക്കറ്റ് ചാർജ് വളരെ കുറവാണ് .ഒരു ബങ്കിൽ ഏകദേശം അറുപതോളം ബെഡുകൾ ഉണ്ടാകും.

അറ്റാച്ച്ഡ് ബാത്ത് റൂം. ഫാനും എ സി യും എല്ലാമുണ്ട്. മൂവായിരം രൂപയാണ് ടിക്കറ്റ് ചാർജ് . സെക്കൻഡ് ക്ലാസ് ഏകദേശം 1300 ഉം ബങ്കിനു നാനൂറു രൂപയുമൊക്കെയാണ് ചാർജുകൾ. ബാഗും കാമറയും റൂമിൽ വെച്ച് ഫോൺ മാത്രം കയ്യിലെടുത്തു പുറത്തേക്ക് ഇറങ്ങി .

റൂം നമുക്ക് പുറത്തു നിന്നും പൂട്ടാൻ കഴിയില്ല. ചാവി അന്വേഷിച്ചപ്പോള്‍ പേടിക്കാനൊന്നുമില്ല ഒന്നും നഷ്ടപ്പെടില്ല എന്ന് ക്യാബിൻ ക്രൂവിൽ പെട്ടൊരു ദ്വീപുകാരൻ പറഞ്ഞു. ചുമ്മാ പുറത്തേക്ക് ഇറങ്ങി ഫോണിൽ കുറച്ചു ഫോട്ടോസ് എടുത്തു . ഫേസ്‌ബുക്കിൽ ഒരു ലൈവ് വീഡിയോ പോയി. യാത്രയുടെ വിശേഷങ്ങൾ എല്ലാവരോടും പങ്കുവെച്ചു .

സമയം ഏകദേശം ഒരുമണി ആയിരിക്കുന്നു. കയ്യിലുള്ള പഴം കഴിച്ചു യാത്ര തുടങ്ങുന്നതും നോക്കി ഞാൻ ഇരുന്നു . ഏകദേശം മൂന്നു മണിയോട് കൂടി വിസിൽ അടിച്ചു അനൗണ്‍‍സ്മെന്റ് മുഴങ്ങി. യാത്ര പുറപ്പെട്ടു . ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും ഇതാ ദ്വീപെന്ന സുന്ദര ലോകത്തിന്റെ പൂർത്തീകരണവും അടുത്തിരിക്കുന്നു .

Lakshadweep Travelogue

ഫസ്റ്റ് ക്ലാസ് കാബിൻ മുഴുവൻ ആ ടൂർ പാക്കേജിൽ വന്നവരാണ്. മലയാളികളെ ആരെയും കണ്ടില്ല യാത്രക്കാരായി . എന്റെ റൂമിലെ മറ്റേ ബെഡിനു വേറെ അവകാശി ആരും ഉണ്ടായിരുന്നില്ല . സായാഹ്നത്തോടെ കടലിന്റെ ഭംഗി കൂടിയിരിക്കുന്നു. ചുറ്റും നീല നിറങ്ങൾ കണ്ണിനെ കുളിരണിയിക്കുന്നു . എവിടയെങ്കിലും കുറച്ചു നേരം ഒറ്റക്ക് ഇരിക്കാമെന്നു കരുതി ഞാൻ ബാൽക്കണിയിലേക്ക് നടന്നു .

കസേരകളിൽ എല്ലാം ആളുകൾ ഇരുന്നിരുന്നു . കുറച്ചപ്പുറത്തു സ്റ്റെപ്പിൽ ഒറ്റക്കിരിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ അടുത്ത് അവരുടെ സമ്മതത്തോടെ ഞാൻ ഇരുന്നു . കടലാഴങ്ങളിലേക്ക് നോക്കിയിരുന്ന എന്നോട് അവർ പേര് ചോദിച്ചു . ഒറ്റക്ക് ആണെന്നും ആദ്യമായാണ് ദ്വീപിൽ പോണതെന്നും പറഞ്ഞപ്പോള്‍ അവർക്കും എന്തോ കൗതുകം . ഞാനൊരിക്കലും ഒരു അടിച്ചു പൊളി ട്രിപ്പിനല്ല ദ്വീപിൽ പോകുന്നത് . പ്രവാസവും മറ്റു ചില പ്രശ്നങ്ങളും സമ്മാനിച്ച മടുപ്പിക്കുന്ന ചുറ്റുപാടുകളിൽ നിന്നൊന്നും മാറി നിൽക്കണം . ബഹളങ്ങളില്ലാത്ത സമാധാനമായ ഒരു അന്തരീക്ഷത്തിൽ കുറച്ചു സമയം ചെലവഴിക്കണം. അതൊക്കെ ആയിരുന്നു മനസ്സിൽ .

ആ അമ്മയൊരു ടീച്ചറാണ് ഡൽഹി സ്വദേശി . വാർദ്ധക്യം ആസ്വദിക്കാൻ ഭർത്താവ്ന്റെ കൂടെ ദ്വീപിലേക്കുള്ള യാത്രയിലാണ് .ടൂർ പാക്കേജിന്റെ വിവരങ്ങൾ അവരാണ് എനിക്ക് പറഞ്ഞു തന്നത്.

ദ്വീപിലേക്കുള്ള പോവാനുള്ള വഴികളിൽ ഒന്നാണ് പ്രൈവറ്റ് ടൂർ പാക്കേജുകൾ. 25000 രൂപയാണ് ഒരാൾക്ക് ചാർജ് . മിനിക്കോയ് , കവരത്തി , ആന്ദ്രോത്തു, കൽപേനി തുടങ്ങിയ ദ്വീപുകൾ സന്ദർശിക്കും . പകൽ മുഴുവൻ ഓരോ ദ്വീപിൽ ചിലവഴിച്ചു രാത്രി ഉറങ്ങുന്ന സമയത്തു കപ്പൽ മറ്റൊരു ദ്വീപിലേക്ക് യാത്ര ചെയ്യും. രാവിലേക്ക് അവിടെയെത്തും അന്നത്തെ പകൽ അവിടെ ചിലവഴിച്ചു വൈകുന്നേരം വീണ്ടും അടുത്ത ദ്വീപിലേക്ക് .ഇതാണ് പാക്കേജ് . ഭക്ഷണവും താമസവും എല്ലാം കപ്പലിൽ .

രണ്ടാമത്തെ മാർഗ്ഗം, ഞാനിപ്പോള്‍ പോകുന്നതു പോലെ നമ്മളെ ഒരാൾ ദ്വീപിലേക്ക് ക്ഷണിച്ച്, യാത്ര പെർമിഷൻ എടുത്തു തരിക എന്നുള്ളതാണ് . അങ്ങനെ പോകുവാന്‍ ചിലവ് കുറവാണ്. എങ്കിലും ക്ഷണിക്കുന്ന വ്യക്തിക്ക് റിസ്കാണ്. നമ്മുടെ പൂർണ്ണ ഉത്തരവാദിത്വം അയാൾക്ക് ആയിരിക്കും .

പുറത്തു ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു . കടലിന്റെ നിറം ഇപ്പോള്‍ ചുവന്നിരിക്കുന്നു. ക്ഷീണം കൊണ്ടാവണം സൂര്യൻ കടലിനടിയിലേക്ക് ഉറങ്ങാൻ പോയിരിക്കുന്നു. നല്ല തണുത്ത കാറ്റ് . ചൂട് ചായ ഒരെണ്ണം വാങ്ങി ഞാൻ ഓരോ ഇടവഴികളും നടന്നു നോക്കി . ഒരു ലക്ഷ്വറി ഹോട്ടൽ പോലുള്ള കപ്പലിന്റെ അനുവദനീയമായ എല്ലാ ഭാഗങ്ങളിലും ഈ മൂക്കുതലക്കാരന്റെ കാൽപ്പാദങ്ങൾ എത്തി. തിയറ്റർ അനുഭവം തരുന്ന ടിവി റൂമിൽ പോയി അന്നുണ്ടായിരുന്ന ഇന്ത്യയുടെ കളി കുറച്ചു നേരം കണ്ടു . ചിലർ ലുഡോ കളിക്കുന്നു. ചില കാരംസ് കളിക്കുന്നു. ചിലർ ഏറ്റവും മുകൾ ഭാഗത്തു നക്ഷത്രങ്ങളെ നോക്കി കിടക്കുന്നുണ്ട്. അത് കണ്ടപ്പോ ഞാനും അവിടെ പോയി ഇത്തിരി നേരം കിടന്നു . നമ്മുടെ കൂടെ അവരും വരുന്നുണ്ട് ദ്വീപിലേക്ക് എന്ന് തോന്നി .

Lakshadweep Travelogue

ഭക്ഷണത്തിനുള്ള അനൗണ്‍‍സ്മെന്റ് കേട്ടപ്പോള്‍ കാന്റീനിൽ പോയി കഴിച്ചു .നല്ല വൃത്തിയുള്ള അന്തരീക്ഷം . ക്ലാസ്സിന് അനുസരിച്ചു വെവ്വേറെ കാന്റീനുകൾ ഉണ്ട്. ചപ്പാത്തിയും ചോറും കോഴിക്കറിയും ലഭിക്കും. 70 രൂപയാണ് ചാർജ്. നല്ല ഭക്ഷണമായിരുന്നു ..

അടുത്ത പുലർകാലം ദ്വീപിന്റെ മണ്ണിലാണ് . കണ്ണ് തുറന്നാൽ കാണുന്ന കാഴ്ച്ചകൾ മനസ്സിൽ വല്ലാതെ കൗതുകം നിറക്കുന്നുണ്ട്. മറ്റൊരു രസകരമായ കാര്യം വീട്ടിൽ നിന്നും അവസാനം വന്ന കോള്‍ ആയിരുന്നു . നാളെ അവർ എനിക്ക് വേണ്ടി ഒരു പെണ്ണുകാണാൻ പോകുന്നുണ്ട് . നാളെ ഞാൻ കാണുന്ന മൊഞ്ചത്തിയേയും എനിക്ക് വേണ്ടി വീട്ടുകാർ കാണുന്ന മൊഞ്ചത്തിയേയും മനസ്സിൽ ഓർത്തു ഞാൻ കിടന്നു. വിസ്‌മയങ്ങളുടെ മായക്കാഴ്ചകളിലേക്ക്.

(തുടരും)

നാളെ : അന്നേരം ഞാന്‍ അനാര്‍ക്കലി സിനിമ ഓര്‍ത്തു

Follow Us:
Download App:
  • android
  • ios