Asianet News MalayalamAsianet News Malayalam

വല്ലാത്തൊരു മടക്കായിപ്പോയി; വോട്ട് അസാധുവുമായി

2009 ലെ പാർലമെന്റ് ഇലക്ഷനാണ് ഞാൻ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നത്. പൊതുവെ എല്ലാ തെരഞ്ഞെടുപ്പിലും ഞാൻ എന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താറുണ്ട്. 2014 ലെ പാർലമെന്റ് ഇലക്ഷൻ മാത്രമേ ജോലിസംബന്ധമായ തിരക്കുകൾ കൊണ്ട് ഞാൻ ഒഴിവാക്കിയിട്ടുള്ളൂ. 

writer abin joseph writes about his first vote
Author
Thiruvananthapuram, First Published Mar 22, 2019, 3:02 PM IST

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം. പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ഒപ്പം സമ്മതിദായകരും തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഓരോരുത്തർക്കും ആർക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട് വോട്ട് ചെയ്യണം, ജനപ്രതിനിധികളില്‍ നിന്നും തങ്ങളെന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണകളുണ്ട്. അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ തന്നെ സംസാരിക്കുന്നു...

അസാധുവായിപ്പോയ ഒരു വോട്ടിന്റെ കഥ പറയാം. കണ്ണൂർ ജില്ലയാണ് എന്റെ പാർലമെന്റ് മണ്ഡലം. പണ്ട് തെരഞ്ഞെടുപ്പ് സ‌മയങ്ങളിൽ ബൂത്തുപിടിത്തം പോലെയുള്ള സംഭവങ്ങൾ നടന്നിട്ടുള്ള പ്രശ്നബാധിത മേഖലയാണ് അവിടം. എപ്പോഴും സെക്യൂരിറ്റിയും പൊലീസുമൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകും. 2009 ലെ പാർലമെന്റ് ഇലക്ഷനാണ് ഞാൻ ആദ്യമായി വോട്ട് ചെയ്യുന്നത്. പൊതുവെ എല്ലാ തെരഞ്ഞെടുപ്പിലും ഞാൻ എന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താറുണ്ട്. 2014 ലെ പാർലമെന്റ് ഇലക്ഷൻ മാത്രമേ ജോലിസംബന്ധമായ തിരക്കുകൾ കൊണ്ട് ഞാൻ ഒഴിവാക്കിയിട്ടുള്ളൂ. 

ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകളിലാണ് സാധാരണ വോട്ട് ചെയ്തിട്ടുള്ളത്. എന്നാൽ 2010 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെര‍ഞ്ഞെടുപ്പ് വന്നു. അത് ബാലറ്റ് പേപ്പറിലാണല്ലോ. അതിന് മുമ്പ് ഞാൻ ബാലറ്റ് വോട്ട് ചെയ്തിട്ടില്ല. അത്ര വലിയ കാര്യമൊന്നുമില്ല, സംഭവം നിസ്സാരമാണെന്നായിരുന്നു എന്റെ വിചാരം. അങ്ങനെ വോട്ടിന്റെ തലേ ദിവസം മാതൃകാ ബാലറ്റ് പേപ്പറുമായി പ്രവർത്തകർ വീട്ടിൽ വന്നു. പുതിയ വോട്ടറോട് എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് പറഞ്ഞു തന്നു. അപ്പന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു സ്ഥാനാർത്ഥി. അദ്ദേഹത്തിന് വോട്ട് ചെയ്തേക്കാമെന്ന് തന്നെയായിരുന്നു എന്റെയും തീരുമാനം. 

ഞാൻ‌ പിറ്റേന്ന് പോളിം​ഗ് ബൂത്തിലേക്ക് പോയി. ബൂത്തിനുള്ളിൽ കയറി, ബാലറ്റ് പേപ്പർ കിട്ടി. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേര് ഇടതുവശത്തും ചിഹ്നം വലതുവശത്തുമാണ് കൊടുത്തിരിക്കുന്നത്. ചിഹ്നത്തിന് നേരെ സീൽ ചെയ്തതിന് ശേഷം പേപ്പർ വലതു നിന്ന് ഇടത് വശത്തേയ്ക്ക് മടക്കണം. അപ്പോൾ സ്ഥാനാർത്ഥിയുടെ പേരിന് മുകളിലേക്ക് സീലിലെ മഷി പടരും. ഞാൻ വോട്ട് ചെയ്തിട്ട് വലതു നിന്ന് ഇടത്തേയ്ക്ക് മടക്കേണ്ടതിന് പകരം മുകളിൽ നിന്ന് താഴേയ്ക്ക് മടക്കി. ഞാൻ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ ചിഹ്നത്തിലെ മഷി ഏറ്റവും താഴെയുളള ഏതോ ഒരു സ്ഥാനാർത്ഥിയുടെ ചിഹനത്തിന് മുകളിൽ വന്നു. മടക്കി കഴിഞ്ഞതിന് ശേഷമാണ് എനിക്ക് പണി പാളി എന്ന് മനസ്സിലായത്. മറ്റൊന്നും ചെയ്യാൻ പറ്റില്ലല്ലോ. അങ്ങനെ ആ വോട്ട് അസാധുവായി. വീട്ടിലും മറ്റാരോടും ഞാനാ സംഭവം പറഞ്ഞില്ല. കാരണം. ഒന്നാമത് സ്ഥാനാർത്ഥി അപ്പന്റെ സുഹൃത്ത്. മറ്റൊന്ന് വളരെ ടൈറ്റായ മത്സരം നടക്കുന്ന ഒരു ഇലക്ഷനായിരുന്നു അത്. പിന്നീട് വന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് എനിക്ക് പോകാനും സാധിച്ചില്ല. 
 

Follow Us:
Download App:
  • android
  • ios