ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നേട്ടങ്ങളുടെ ക്രഡിറ്റ് ഐപിഎല്ലിന്; തുറന്നുസമ്മതിച്ച് ഷാഹിദ് അഫ്രീദി
ഇന്ത്യയിലെ യുവ താരങ്ങള്‍ക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങളിലെ സമ്മര്‍ദം അതിജീവിക്കാന്‍ ഐപിഎല്‍ വലിയ സഹായമായി മാറിയെന്ന് അഫ്രീദി
ലാഹോര്‍: സമീപകാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങൾക്ക് പിന്നിൽ ഐപിഎൽ ആണെന്ന് പാകിസ്ഥാൻ മുൻതാരം ഷാഹിദ് അഫ്രീദി. കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ചുറ്റുമാണ് കറങ്ങുന്നതെന്നും അഫ്രീദി വ്യക്തമാക്കി.
Read more: ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചു; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍
'ഇന്ത്യയിലെ യുവ താരങ്ങള്‍ക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങളിലെ സമ്മര്‍ദം അതിജീവിക്കാന്‍ ഐപിഎല്‍ വലിയ സഹായമായി മാറി. മികച്ച വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കുകയും അവര്‍ക്കൊപ്പം ഡ്രസിങ് റൂമില്‍ ചെലവഴിക്കുകയും ചെയ്യുന്നത് യുവതാരങ്ങളിൽ വലിയ മാറ്റമാണ് വരുത്തുന്നത്' എന്നും അഫ്രീദി പറഞ്ഞു. ആദ്യ ഐപിഎല്‍ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിച്ച താരമാണ് അഫ്രീദി. പിന്നീടുള്ള സീസണുകളില്‍ പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.
നരേന്ദ്ര മോദി അധികാരത്തില്‍ ഉള്ള കാലത്തോളം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനുള്ള സാധ്യതകളില്ലെന്ന് അഫ്രീദി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. '2014ല്‍ ബിജെപിയും നരേന്ദ്ര മോദിയും അധികാരത്തിലെത്തിയത് മുതലാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായത്. രണ്ട് രാജ്യത്തുള്ള ജനങ്ങള്‍ക്കും അതിര്‍ത്തികടന്ന് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യണമെന്നുണ്ട്. മോദിയുടെ അജണ്ട എന്താണെന്ന് അറിയില്ല' എന്നും പാക് മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
Read more: ഇന്ത്യ-പാക് ബന്ധം തകര്‍ന്നതിന് കാരണം ഒരാള്‍ മാത്രമെന്ന് ഷഹീദ് അഫ്രീദി