ഇരുപതാണ്ടിലെ മികച്ച കായിക മുഹൂര്‍ത്തം; സച്ചിനിലൂടെ ലോറസ് പുരസ്കാരം ഇന്ത്യയിലേക്ക്
രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിന്‍ നേടിയത്. 2011ലെ ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി മൈതാനത്തെ വലംവെച്ച സുന്ദര നിമിഷങ്ങളാണ് ലോറസ് പുരസ്കാരത്തിന് അര്‍ഹമായത്.
24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ ഇന്ത്യ തോളിലേറ്റിയ മനോഹര നിമിഷം ലോക കായിക രംഗത്തിനും പ്രിയപ്പെട്ടതായി മാറിയപ്പോള്‍ കായിക രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം ആദ്യമായി ഇന്ത്യയിലേക്ക്. കായികരംഗത്തെ പരമോന്നത ബഹുമതിയായ ലോറസ് പുരസ്കാരം സച്ചിന്‍ ടെന്‍ഡുൽക്കറിന് ലഭിച്ചു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിന്‍ നേടിയത്. 2011ലെ ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി മൈതാനത്തെ വലംവെച്ച സുന്ദര നിമിഷങ്ങളാണ് ലോറസ് പുരസ്കാരത്തിന് അര്‍ഹമായത്.
അങ്ങനെ കായിക ഓസ്കറിലും ക്രിക്കറ്റ് ദൈവം കൈയ്യൊപ്പ് ചാര്‍ത്തി. 2 പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്കാരവോട്ടെടുപ്പില്‍ ക്രിക്കറ്റ് ഇതിഹാസത്തിന് എതിരുണ്ടായില്ല. 2011ലെ ലോകകപ്പ് ജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ വാംഖഡേ സ്റ്റേഡിയത്തെ വലംവച്ച നിമിഷങ്ങള്‍ക്ക് കായികലോകത്തിന്‍റെ ആകെ ആദരമാണ് ലഭിച്ചത്.
പോയ വര്‍ഷത്തെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്കാരം ഫുട്ബാള്‍ താരം ലിയോണല്‍ മെസ്സിയും ഫോര്‍മുല വണ്‍ കാറോട്ട താരം ഹാമില്‍ട്ടണും നേടി. പുരസ്കാരത്തിന് ചരിത്രത്തിലാദ്യമായാണ് 2 അവകാശികളുണ്ടാകുന്നത്. ലോറസ് നേടുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന അംഗീകാരവും മെസ്സി സ്വന്തമാക്കി. ജിംനാസ്റ്റിക്സിലെ അമേരിക്കന്‍ വിസ്മയം സിമോൺ ബൈല്‍സാണ് മികച്ച വനിതാതാരം.