Asianet News MalayalamAsianet News Malayalam

അവര്‍ രണ്ടുപേരും എന്നെ ശരിക്കും വെള്ളംകുടിപ്പിച്ചു; കരിയറില്‍ തന്നെ വിറപ്പിച്ച ബൗളര്‍മാരെക്കുറിച്ച് യുവരാജ്

മുരളീധരനെ എങ്ങനെ നേരിടണമെന്ന് എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. ഒടുവില്‍ സച്ചിനാണ് എന്നോട് പറഞ്ഞത് മുരളിയ്ക്കെതിരെ സ്വീപ് ഷോട്ട് കളിക്കാന്‍. അതോടെ മുരളിയെ കളിക്കാന്‍ കൂടുതല്‍ എളുപ്പമായി.

Yuvraj Singh names bowler against whom he really struggled
Author
Chandigarh, First Published Apr 1, 2020, 4:33 PM IST

ചണ്ഡീഗഡ്: കരിയറില്‍ തന്നെ വിറപ്പിച്ച ബൗളര്‍മാരെക്കുറിച്ച് മനസുതുറന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്തുമാണ് കരിയറില്‍ തന്നെ ഏറെ വെള്ളം കുടിപ്പിച്ച ബൗളര്‍മാരെന്നും യുവി സ്പോര്‍ട്സ് സ്റ്റാറിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

മുരളീധരനെ എങ്ങനെ നേരിടണമെന്ന് എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. ഒടുവില്‍ സച്ചിനാണ് എന്നോട് പറഞ്ഞത് മുരളിയ്ക്കെതിരെ സ്വീപ് ഷോട്ട് കളിക്കാന്‍. അതോടെ മുരളിയെ കളിക്കാന്‍ കൂടുതല്‍ എളുപ്പമായി. ഗ്ലെന്‍ മക്‌ഗ്രാത്താണ് എന്നെ വെള്ളം കുടിപ്പിച്ച മറ്റൊരു ബൗളര്‍. പിച്ച് ചെയ്ത് പുറത്തുപോവുന്ന പന്തുകള്‍കൊണ്ടാണ് മക്‌ഗ്രാത്ത് എന്നെ പരീക്ഷിച്ചത്. എന്നാല്‍ അധികം ടെസ്റ്റുകളില്‍ കളിക്കേണ്ടി വരാതിരുന്നതിനാല്‍ മക്‌ഗ്രാത്തിന്റെ വെല്ലുവിളിയില്‍ നിന്ന് ഒഴിവായി.
 
ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി പിന്തുണച്ചതുപോലെ എം എസ് ധോണിയും വിരാട് കോലിയും തന്നെ പിന്തുണച്ചിട്ടില്ലെന്നും യുവി പറഞ്ഞിരുന്നു. ഗാംഗുലിക്ക് കീഴില്‍ കളിച്ചപ്പോഴാണ് തനിക്ക് കരിയറില്‍ കൂടുതല്‍ നല്ല ഓര്‍മകളുള്ളതെന്നും യുവി പറഞ്ഞു. 2011ലോ ലോകകപ്പില്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ യുവിയായിരുന്നു ടൂര്‍ണമെന്റിലെ താരം. 2007ലെ ടി20 ലോകകപ്പില്‍ ധോണിക്ക് കീഴില്‍ കളിച്ച യുവി ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആറ് പന്തില്‍ ആറ് സിക്സറടിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios