എടിഎം മെഷീനുള്ളിൽ ഉപകരണം ഘടിപ്പിച്ച് കവർച്ച; ടാൻസാനിയൻ വിദ്യാർഥികൾ ബെംഗളൂരിൽ അറസ്റ്റിൽ
വിദ്യാർഥികൾ എടിഎം തട്ടിപ്പ് റാക്കറ്റിലെ കണ്ണികളാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായവരിൽ നിന്ന് വ്യാജ എടിഎം കാർഡുകൾ, ഒരു കാർ, രണ്ടു ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരു: അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്നതിനായി എടിഎം മെഷീനുള്ളിൽ ഉപകരണം സ്ഥാപിച്ച രണ്ടു ടാൻസാനിയൻ വിദ്യാർഥികൾ ബെംഗളൂരിൽ അറസ്റ്റിൽ. അലക്സ് മെൻഡ്രാഡ്, ജോർജ്ജ് ജെനെസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നഗരത്തിലെ ഒരു ഫാർമസി കോളേജിലെ വിദ്യാർത്ഥികളാണ്.
ക്ലാസ് കഴിഞ്ഞതിന് ശേഷമുള്ള സമയം ഇരുവരും നഗരത്തിനു പുറത്ത് സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകൾ നിരീക്ഷിക്കുകയും ഉപകരണം സ്ഥാപിക്കുകയും ചെയ്യും. ഇതുവഴി അക്കൗണ്ട് വിവരങ്ങൾ ചോർത്തുകയും എടിഎമ്മിലെത്തി പണം പിൻവലിക്കുകയുമായിരുന്നു വിദ്യാർഥികൾ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികൾ എടിഎം തട്ടിപ്പ് റാക്കറ്റിലെ കണ്ണികളാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
അറസ്റ്റിലായവരിൽ നിന്ന് വ്യാജ എടിഎം കാർഡുകൾ, ഒരു കാർ, രണ്ടു ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ എടിഎം കാർഡ് കടത്തുന്ന എംടിഎം കൗണ്ടറുകളിലെ ഏതേലും ഒരുഭാഗതായാണ് കവർച്ച സംഘം ഉപകരണം സ്ഥാപിക്കുക. മെഷീന്റെ ഒരു ഭാഗമാണെന്നു തോന്നിപ്പിക്കുന്ന തരത്തിലായിരിക്കും ഇത്. പാസ്‍വേർഡ് മനസ്സിലാക്കുന്നതിനായി സമീപത്ത് ഇവർ പിൻഹോൾ ക്യാമറ സ്ഥാപിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി.