മകനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ചോദ്യം ചെയ്യലിനായി അമ്മ ശരണ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
എല്ലാ സംശയങ്ങളിലും വ്യക്തത വരുത്തി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. ശരണ്യയുടെ കാമുകനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
കണ്ണൂർ: കണ്ണൂർ തയ്യിലിൽ പിഞ്ച് കുഞ്ഞിനെ കടൽഭിത്തിയില്ലെറിഞ്ഞ് കൊന്ന കേസിൽ റിമാൻഡിലായിരുന്ന അമ്മ ശരണ്യയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിലാണ് ശരണ്യയെ ഹാജരാക്കിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
എല്ലാ സംശയങ്ങളിലും വ്യക്തത വരുത്തി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. ശരണ്യയുടെ കാമുകനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യത്തിൽ പങ്കുള്ളതായി ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്‍റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.
Also Read: പൊലീസ് കസ്റ്റഡിയിലും ശരണ്യയുടെ ഫോണിലേക്ക് കാമുകന്‍റെ 17 മിസ്ഡ് കോളുകള്‍
ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്‍റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Also Read: കണ്ണൂരിൽ മകനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്: കുറ്റബോധം തോന്നുന്നുണ്ടെന്ന് ശരണ്യ
പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കേസന്വേഷണം വഴിമാറിയത്.