ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി യുവാവ്
പൂനെയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ദുർഗേഷ് കൊറോണ ഭീതിയെ തുടർന്നാണ് നാട്ടിലേക്ക് വന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുംബൈ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ വീടിന് പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി ഇരുപത്തെട്ടുകാരൻ. മുംബൈയിലെ കന്ദിവാലിയിലാണ് സംഭവം. വീട്ടിൽ നിന്നിറങ്ങിയ ദുർഗേഷിനെ സഹോദരൻ രാജേഷ് ലക്ഷ്മിയാണ് കൊലപ്പെടുത്തിയതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് സാമ്ത നഗർ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. പൂനെയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ദുർഗേഷ് കൊറോണ ഭീതിയെ തുടർന്നാണ് നാട്ടിലേക്ക് വന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവ ദിവസം വീടിന് പുറത്തിറങ്ങിയ ദുർഗേഷ് തിരിച്ചെത്തിയപ്പോൾ പ്രതിയും ഭാര്യയും പുറത്തിറങ്ങിയതിന്‍റെ പേരിൽ തർക്കിക്കുകയായിരുന്നു. ഇതിനിടെ രാജേഷ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദുർഗേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.