ലോക്ക് ഡൗൺ ലംഘിച്ചവരോട് വീട്ടിലിരിക്കാന്‍ പറഞ്ഞു; യുപിയില്‍ യുവാവിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം
ലോകഡൗൺ വിലക്കുകൾ ലംഘിച്ച് യുവാക്കൾ സംഘം ചേര്‍ന്ന് സ്ഥിരമായി കവലയിൽ കറങ്ങിനടക്കുമായിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങി നടന്ന സംഘത്തോട് വീട്ടിലിരിക്കാന്‍ പറഞ്ഞതിന് യുവാവിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം. മുസ്സാഫർ നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് ജാവേദ് എന്ന മുപ്പതുകാരനെ ആറംഗ സംഘം വെടിവെച്ചത്
ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ച് യുവാക്കൾ സംഘം ചേര്‍ന്ന് സ്ഥിരമായി കവലയിൽ കറങ്ങിനടക്കുമായിരുന്നു. ഇത് ചോദ്യം ചെയ്ത ജാവേദും സഹോദരൻ ദിൽഷാദും സംഘത്തോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. വെടിയേറ്റ ജാവേദ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സഹോദരൻ ദിൽഷാദിന് അക്രമി സംഘത്തിന്‍റെ മര്‍ദ്ദനമേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികൾ ആറ് പേരും ഒളിവിലാണെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചിരുന്നു. അക്രമണത്തിൽ രണ്ട് വനിതാ ഡോക്റ്റർമാർക്കായിരുന്നു പരിക്കേറ്റത്.