മുസഫർപൂരിൽ ബലാത്സംഗ ശ്രമത്തിനിടെ അക്രമികൾ തീ കൊളുത്തിയ യുവതി മരിച്ചു
ഇന്നലെ രാത്രി 12 മണിയോടെയാണ് 23കാരിയായ യുവതിയുടെ മരണം സ്ഥിരീകരിച്ചത്. ഈ മാസം ഏഴിനാണ് യുവതിക്കു നേരെ ബലാത്സംഗശ്രമമുണ്ടായത്.
പട്ന: ബീഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ പ്രതി തീകൊളുത്തിയ യുവതി മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് 23കാരിയായ യുവതിയുടെ മരണം സ്ഥിരീകരിച്ചത്. ഈ മാസം ഏഴിനാണ് യുവതിക്കു നേരെ ബലാത്സംഗശ്രമമുണ്ടായത്. പെണ്‍കുട്ടിയുടെ അമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ്. അവര്‍ ജോലിക്കു പോയ സമയത്ത് ഈ യുവതിയും ബന്ധുക്കളായ രണ്ട് കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഈ സമയത്താണ് ഗ്രാമമുഖ്യന്റെ മകനും കൂട്ടുകാരും യുവതിയുടെ വീട്ടിലേക്കെത്തിയത്. ബലാത്സംഗശ്രമം ചെറുത്തതോടെ വീട്ടില്‍ കന്നാസിലുണ്ടായിരുന്ന മണ്ണെണ്ണ യുവതിയുടെ ദേഹത്തൊഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു.