മുഖ്യമന്ത്രി ആര്; ഛത്തീസ്ഗഡില്‍ തര്‍ക്കം, മധ്യപ്രദേശിലും ഭിന്നത
ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്‍റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മധ്യപ്രദേശിലും ഭിന്നത.
ദില്ലി: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്‍റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മധ്യപ്രദേശിലും ഭിന്നത. ഭോപ്പാലില്‍ ജ്യോതിരാത്യ സിന്ധ്യ അനുകൂലികള്‍ പ്രകടനം നടത്തുന്നു. കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് മധ്യപ്രദേശ് മുൻ പിസിസി അദ്ധ്യക്ഷൻ അരുൺ യാദവ് ആവശ്യപ്പെട്ടു.
രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യ തർക്കം. ഗുജ്ജർ വിഭാഗം സച്ചിൻ പൈലറ്റിനായി തെരുവിലിറങ്ങി. ജയ്പൂർ ആഗ്ര ഹൈവേ ഉപരോധിച്ചു. അതേസമയം, രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടിനാണ് മുന്‍തൂക്കം.
മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരേയും ഒരുമിച്ച് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകും. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള കൊണ്ടുപിടിച്ച കൂടിയാലോചനകള്‍ ദില്ലിയിൽ തുടരുകയാണ്. രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രിയങ്കാ ഗാന്ധിയും ഇത്തവണ കൂടിയാലോചനകളിൽ പങ്കെടുക്കുന്നുണ്ട്
രാജസ്ഥാനിൽ അശോക് ഗലോട്ടിന്‍റെ പേരാണ് 65 ശതമാനം എംഎൽഎമാർ നിർദ്ദേശിച്ചത്. നേതാവിനെ തെരഞ്ഞെടുത്ത ശേഷം പ്രവര്‍ത്തകരെ അറിയിക്കുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി ' ശക്തി ' എന്ന ആപ്പിലൂടെ ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ബൂത്ത് തല പ്രവർത്തകരുടെ നിലപാട് തേടിയത് പുതുമയായി.