'പി സി ചാക്കോയ്ക്ക് രാജ്യസഭാ സീറ്റ് ഇല്ല'; അഭ്യൂഹം തള്ളി സിപിഎം
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് അടുത്ത മാസം ഒഴിവ് വരുന്നത്. ഈ മാസം 31ന് മുമ്പ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം 12നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
ദില്ലി: രാജ്യസഭാ സീറ്റ് പി സി ചാക്കോയ്ക്ക് എന്ന അഭ്യൂഹം തള്ളി സിപിഎം. രണ്ട് സീറ്റും സിപിഎം എടുത്തേക്കും. ഇടതുമുന്നണിയിൽ സമവായത്തിന് ശ്രമം തുടരുകയാണ്.
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് അടുത്ത മാസം ഒഴിവ് വരുന്നത്. ഈ മാസം 31ന് മുമ്പ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം 12നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. എന്തായാലും ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും രണ്ട് സീറ്റുകൾ എൽഡിഎഫിന് വിജയിക്കാം. ഇതിലൊരു സീറ്റ് പി സി ചാക്കോയ്ക്ക് നൽകും എന്ന നിലയിലാണ് അഭ്യൂഹങ്ങൾ ശക്തമായത്. ശരദ് പവാർ നേരിട്ട് പിണറായി വിജയനെ വിളിച്ച് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇപ്പോൾ ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് പി സി ചാക്കോ തീരുമാനിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമെന്നും പി സി ചാക്കോ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഇടതുപാളയത്തിലേക്ക് വന്ന ഉടനെ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകുന്നത് ഉചിതമാവില്ല എന്നാണ് മുന്നണിവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ രണ്ട് സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണ ഉണ്ടാവേണ്ടതുണ്ട്. ഇപ്പോൾ തന്നെ സിപിഎമ്മിന് രാജ്യസഭയിൽ അംഗങ്ങൾ തീരെ കുറവാണ്. സിപിഐക്ക് കേരളത്തിൽ നിന്ന് ബിനോയ് വിശ്വം രാജ്യസഭാംഗമാണ്. അതുകൊണ്ട് സിപിഐ സീറ്റ് ചോദിക്കുകയാണെങ്കിലും സിപിഎം തന്നെ മത്സരിക്കാനാണ് സാധ്യത.