ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി വേണമെന്ന് കെ എം മാണി
സീറ്റ് ചോദിക്കുന്നത് സമ്മർദ്ദമല്ലെന്നും ഓരോ പാർട്ടിക്കുമുള്ള അവകാശമാണ് സീറ്റ് ചോദിക്കുന്നതെന്നും കെ മുരളീധരന് മറുപടിയായി മാണി പറഞ്ഞു. രണ്ടാം സീറ്റ് വേണമെന്ന് ഇന്ന് പി ജെ ജോസഫും ആവർത്തിച്ചിരുന്നു.
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി ചോദിച്ചിട്ടുണ്ടെന്ന് കെ എം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും കെ എം മാണി പറഞ്ഞു. സീറ്റ് ചോദിക്കുന്നത് സമ്മർദ്ദമല്ലെന്നും ഓരോ പാർട്ടിക്കുമുള്ള അവകാശമാണ് സീറ്റ് ചോദിക്കുന്നതെന്നും കെ മുരളീധരന് മറുപടിയായി മാണി പറഞ്ഞു. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. കേരളാ കോൺഗ്രസിന് മുമ്പ് മൂന്ന് സീറ്റുകൾ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവർത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
12-ാം തീയതി നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് പി ജെ ജോസഫ് പറയുന്നത്. അവഗണനയിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് പി ജെ ജോസഫ് വീണ്ടും കേരളാ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നത്. രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് മുന്നോട്ടുപോവുകയാണ് പി ജെ ജോസഫ്.