രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം; 29 ന് നിയമസഭ ചേരില്ല
ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്. ഏഴിന് സഭ പിരിയുന്നതിന് പകരം 12 വരെ സമ്മേളനം നീട്ടി.
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച (29) നിയമസഭ ചേരില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റിയത്. അതിന് പകരം ഫെബ്രുവരി ഒന്നിന് സഭ ചേരും.
ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്. ഏഴിന് സഭ പിരിയുന്നതിന് പകരം 12 വരെ സമ്മേളനം നീട്ടി. 29 ന് രാവിലെയാണ് രാഹുൽ കൊച്ചിയിലെത്തുന്നത്. ഏഴാം തിയതി സഭ പിരിയാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന പരിപാടികളില്‍ പ്രതിപക്ഷത്തെ മിക്ക എംഎല്‍എമാരും പങ്കെടുക്കുന്നുണ്ട്. ഇതേ തുടര്‍ന്ന്, സഭ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകയായിരുന്നു. ഫെബ്രുവരി ഒന്നാം തിയതിയിലേക്കാണ് സഭ മാറ്റിവച്ചത്.
ഇതിനിടെ, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചരണത്തിന് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും. നാളെ ഉച്ചക്ക് 1.55 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35 ന് കൊച്ചി റിഫൈനറിയില്‍ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് 3.30 ന് തൃശൂരിലേക്ക്. അവിടെ യുവമോർച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.45 ന് തിരികെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് തിരിച്ച് പോകും.