Asianet News MalayalamAsianet News Malayalam

വിശ്വാസം വിധിയെഴുതുമോ? പോളിങ് ദിനത്തില്‍ 'ശബരിമല' തൊടുത്ത് സുകുമാരന്‍ നായര്‍, പിടിച്ച് പിണറായി

എല്ലാ മതവിശ്വാസികളേയും ജനങ്ങളേയും സംരക്ഷിച്ച് നിര്‍ത്തിയത് ഈ സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് എല്ലാ കാലത്തും എല്ലാ ദേവഗണങ്ങളുമെന്നായിരുന്നു പിണറായിയുടെ മറുപടി. ഇതേറ്റ് പിടിച്ച് പരസ്യപ്രതികരണവുമായി എത്തിയ ഇടത് നേതാക്കളായ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും എകെ ബാലനുംവിഷയം വീണ്ടും ചര്‍ച്ചയാക്കി.

Kerala Election: sabarimala discussed on Election day
Author
Thiruvananthapuram, First Published Apr 6, 2021, 8:04 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനത്തില്‍ രാവിലെ അപ്രതീക്ഷിതമായി ശബരിമല മുഖ്യവിഷയമായപ്പോള്‍ കൊണ്ടും കൊടുത്തും മുന്നണികള്‍. ശബരിമലയിലെ യുവതീപ്രവേശനം വലിയ ചര്‍ച്ചയാക്കാതെ സിപിഎം പ്രചാരണം അവസാനിച്ചെങ്കിലും വോട്ടെടുപ്പ് ദിനത്തില്‍ ശബരിമല യുവതീ പ്രവേശനവും വിശ്വാസി സമൂഹവും കൂടുതല്‍ ചര്‍ച്ചയായി. അതുകൊണ്ടു തന്നെ ഫൈനല്‍ ലാപ്പിലെ വിവാദം വിധിയെഴുതുമോ എന്നറിയണമെങ്കില്‍ മെയ് രണ്ടുവരെ കാത്തിരിക്കണം. 

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആദ്യപ്രതികരണത്തോടെയാണ് ശബരിമല രംഗത്തെത്തിയത്.  വിശ്വാസികളും ശബരിമലയും കുറച്ചധികാലമായി നിലനില്‍ക്കുന്നുണ്ടെന്നാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്നും മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രതികരണം. ജനങ്ങള്‍ക്ക് സമാധാനം തരുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

മുന്നണികളോടുള്ള സമദൂരം വിട്ട് എന്‍എസ്എസ് നിലപാടെടുത്തതോടെ വിഷയം സംസ്ഥാനത്താകെ ചര്‍ച്ചയായി. ഇതോടെ പതിവില്‍ നിന്നും വ്യത്യസ്തമായി സിപിഎം അടക്കമുള്ള ഇടത് കക്ഷികളും വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത് പരസ്യമായി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സുകുമാരന്‍ നായര്‍ക്ക് ആദ്യ മറുപടി നല്‍കിയത്. ധര്‍മ്മടത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച പിണറായി വിജയന്‍ സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് പ്രസ്താവന നടത്തി.

സുകുമാരന്‍ നായര്‍ ഒരിക്കലും സര്‍ക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ എല്ലാ ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. എല്ലാ മതവിശ്വാസികളേയും ജനങ്ങളേയും സംരക്ഷിച്ച് നിര്‍ത്തിയത് ഈ സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് എല്ലാ കാലത്തും എല്ലാ ദേവഗണങ്ങളുമെന്നായിരുന്നു പിണറായിയുടെ മറുപടി. ഇതേറ്റ് പിടിച്ച് പരസ്യപ്രതികരണവുമായി എത്തിയ ഇടത് നേതാക്കളായ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും എകെ ബാലനുംവിഷയം വീണ്ടും ചര്‍ച്ചയാക്കി.

പിണറായി പറഞ്ഞതിന് ഒരു പടികൂടി കടന്ന് കോടിയേരി ബാലകൃഷ്ണന്‍ ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ഇത്തവണ എല്ലാവോട്ടും ഇടത് പക്ഷത്തിനാകുമായിരുന്നുവെന്നും പറഞ്ഞുവെച്ചു. വിശ്വാസികള്‍ കൂട്ടത്തോടെ ഇടത് പക്ഷത്തിന് വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വാമി അയ്യപ്പനോട് മാപ്പ് പറയണമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണിയുടെ പ്രതികരണം. ഇപ്പോള്‍ സ്വാമി അയ്യപ്പനെ ഓര്‍ക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് ഖേദംപ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ട ആന്റണി അല്ലെങ്കില്‍ ഇതൊക്കെ കാപട്യമാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും പറഞ്ഞു. 

എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ ക്ഷമിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയം ആണെന്നും ഇത് പിആര്‍ ഏജന്‍സികള്‍ പഠിപ്പിച്ച് വിട്ടതാണെന്നും മുല്ലപ്പള്ളിയും വോട്ടിംഗ് ദിനമല്ല അയ്യപ്പനെഓര്‍ക്കേണ്ടതെന്ന്ശശി തരൂരും പ്രതികരിച്ചു.

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവനയെ തള്ളിയ സുധാകരന്‍, ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്നും പരിഹസിച്ചു. ഇരു കൂട്ടരും യോജിച്ച സന്ദര്‍ഭം ചരിത്രത്തിലില്ല. ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയന്‍ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിലുടനീളം ശബരിമല വിഷയം ഉയര്‍ത്തി വോട്ട് ചോദിച്ച ബിജെപിയും പിണറായിയെ രൂക്ഷമായി വിമര്‍ശിച്ചാണ് രംഗത്തെത്തിയത്.സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി സുരേന്ദ്രന്‍, ഏറ്റവും വലിയ അസുരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ ചെയ്ത നീചമായ കാര്യങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മ്മിക്കുമെന്ന് കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും ആരോപിച്ചു.
 

Follow Us:
Download App:
  • android
  • ios