മധ്യപ്രദേശിലെ താര മണ്ഡലങ്ങളും സ്ഥാനാർഥികളും; പോരാട്ടം ഇതുവരെ
ഗ്വോളിയോറിലെ രാജാവും ജനകീയ നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ മകൻ ജ്യോതിരാധിത്യ സിന്ധ്യ അക്ഷരാർത്ഥത്തിൽ സംസ്ഥാനത്തെ ഇളക്കിമറിച്ചാണ് മുന്നേറിയത്. പിസിസി അധ്യക്ഷൻ കമൽനാഥും അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും പ്രശ്‌നങ്ങളുണ്ടാക്കാതെ ഒപ്പം കൂടിയതോടെ പ്രചരണ രംഗത്ത് കോൺഗ്രസിന് മേൽക്കൈ നേടാനായിരുന്നു
ഭോപ്പാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും വീറും വാശിയും നിറഞ്ഞുനിന്ന് പോരാട്ടം മധ്യപ്രദേശിലായിരുന്നു. അഭിപ്രായ സർവ്വെകൾ പോലും ആർക്കും നേരിയ മുൻതൂക്കം നൽകാത്ത ഏക സംസ്ഥാനവും മധ്യപ്രദേശായിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീയതയിൽ ബിജെപി ആത്മവിശ്വാസം പ്രകടമാക്കിയപ്പോൾ മാറ്റത്തിന് വേണ്ടിയുള്ള ജനതയുടെ സ്വപ്‌നത്തിലായിരുന്നു കോൺഗ്രസിന്റെ കരുത്ത്.
ചത്തിസ്ഗഢ് വിഭജിച്ച് പോയ ശേഷം നടന്ന 2003 ലെ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയതാണ് ബിജെപിയുടെ ജൈത്രയാത്ര. 2003 ൽ 230 ൽ 172 ഇടത്തും താമര വിരിഞ്ഞപ്പോൾ ഉമാ ഭാരതി മുഖ്യമന്ത്രി കസേരിയിലെത്തി. ഒരു വർഷത്തിന് ശേഷം ബാബുലാൽ ഗൗർ എത്തിയെങ്കിലും ശിവരാജ് സിംഗിന്റെ പ്രതാപത്തിന് മുന്നിൽ അദ്ദേഹവും വഴിമാറി. 2005 നവംബർ 29 ന് അധികാരത്തിലേറിയ ശിവരാജ് സിംഗിന് നാളിതുവരെ ഒന്നാം നമ്പർ കാറിൽ നിന്നും ഇറങ്ങേണ്ടിവന്നിട്ടില്ല. എന്നാൽ ഇക്കുറി ഭരണമാറ്റം എന്ന വികാരം സംസ്ഥാനത്തുണ്ടെന്ന വിലയിരുത്തലുകളാണ് ഉയർന്നത്. അപ്പോഴും ശിവരാജ് സിംഗിന്റെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്ന് എല്ലാ സർവ്വെകളും വ്യക്കതമാക്കിയിരുന്നു.
യുവത്വവും പരിചയ സമ്പന്നതയും ഒത്തുചേർന്ന നേതൃത്വത്തിലൂടെ അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് ക്യാംപുകൾ വച്ചുപുലർത്തിയത്. ഗ്വോളിയോറിലെ രാജാവും ജനകീയ നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ മകൻ ജ്യോതിരാധിത്യ സിന്ധ്യ അക്ഷരാർത്ഥത്തിൽ സംസ്ഥാനത്തെ ഇളക്കിമറിച്ചാണ് മുന്നേറിയത്. പിസിസി അധ്യക്ഷൻ കമൽനാഥും അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും പ്രശ്‌നങ്ങളുണ്ടാക്കാതെ ഒപ്പം കൂടിയതോടെ പ്രചരണ രംഗത്ത് കോൺഗ്രസിന് മേൽക്കൈ നേടാനായിരുന്നു.
താരമണ്ഡലങ്ങളും സ്ഥാനാർത്ഥികളും
ശിവരാജ്‌സിംഗ് ചൗഹാൻ (മുഖ്യമന്ത്രി) ബിജെപി- ബുധ്‌നി
സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മത്സരിക്കുന്ന ബുധ്‌നി തന്നെയായിരുന്നു. ബിജെപിക്ക് എന്നും നല്ല വേറോട്ടമുള്ള മണ്ഡലമായിരുന്നു ബുധ്‌നി. 1990 ലും 92 ലും ബിജെപി വിജയം വരിച്ച മണ്ഡലം 93 ലും 98 ലും കോൺഗ്രസിനൊപ്പം നിന്നു. എന്നാൽ 2003 ൽ രാജേന്ദ്ര സിംഗിലൂടെ മണ്ഡലത്തിൽ വീണ്ടും താമര വിരിഞ്ഞു. 2006 ൽ ഉപതിരഞ്ഞെടുപ്പിലൂടെ ശിവരാജ് സിംഗ് മുഖ്യമന്ത്രി കസേരയിലേക്ക് നടന്നുകയറിയത് ബുധ്‌നിയിൽ നിന്നായിരുന്നു. നാളിതുവരെ ശിവരാജ് സിംഗിന് മണ്ഡലത്തിൽ ഭീഷണിയുയർത്താൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി മുൻ പിസിസി അധ്യക്ഷനും എംപിയുമായ അരുൺ സുഭാഷ് ചന്ദ്ര യാദവ് എത്തിയതോടെ പോരാട്ടം ആവേശകരമായി.
യശോധര രാജെ സിന്ധ്യ (രാജകുടുംബാംഗം, മന്ത്രി) ബിജെപി-ശിവപുരി
സംസ്ഥാനത്തെ ബിജെപിയുടെ ഉറച്ച കോട്ടകളിലൊന്നാണ് ശിവപുരിയെങ്കിലും കോൺഗ്രസും അപ്രതീക്ഷിത വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 1993 ൽ ദേവേന്ദ്ര കുമാറിലൂടെയാണ് ബിജെപി ആദ്യ വിജയം സ്വന്തമാക്കുന്നത്. പിന്നീടുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലൂം യശോദര രാജെ സിന്ധ്യയായിരുന്നു ജയിച്ചുകയറിയത്. എന്നാൽ 2006 ൽ വീരേന്ദ്ര സിംഗ് രഖുവൻഷിയിലൂടെ കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു. 2008 ൽ മഖൻ ലാൽ റാത്തോർ ബിജെപിക്ക് മണ്ഡലം സമ്മാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വീണ്ടും യശോദര എത്തിയപ്പോൾ വലിയ വിജയമാണ് ലഭിച്ചത്. യുവ നേതാവ് സിദ്ധാർഥ് ലദയെ കോൺഗ്രസ് കളത്തിലിറക്കിയതോടെ ഇക്കുറി മത്സരം വീറും വാശിയും നിറഞ്ഞതായി.
അനൂപ് മിശ്ര (വാജ്‌പേയിയുടെ അനന്തരവൻ) ബിജെപി- ഭിതർവാർ
വാജ്‌പേയിയുടെ അനന്തിരവൻ അനൂപ് മിശ്ര ബിജെപിക്ക് വേണ്ടി മത്സരിക്കുന്നതുകൊണ്ടാണ് ഭിതർവാറിലെ പോരാട്ടം ദേശീയ ശ്രദ്ധയിലേക്കെത്തിയത്. കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നായ ഭിതർവാറിൽ വാജ്‌പേയി കുടുംബാംഗത്തെ ഇറക്കിയതിന് പിന്നിൽ പട്ടികജാതി സംവരണ നിയമഭേദഗതിക്കെതിരെയുള്ള മുന്നോക്കവിഭാഗത്തിന്റെ രോഷം തണുപ്പിക്കുക എന്ന ലക്ഷ്യം കൂടി ബിജെപിക്ക് ഉണ്ടായിരുന്നു. ബഹുജൻ സമാജ് പാർട്ടിയിലൂടെ 1998 ൽ വിജയം നേടി പിന്നീട് കോൺഗ്രസിലെത്തിയ ലഖൻ സിംഗ് യാദവാണ് എതിരാളി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ലഖനിലൂടെ കോൺഗ്രസാണ് ഇവിടെ വിജയം നേടിയത്. കഴിഞ്ഞ തവണ അനൂപ് മിശ്രയെ തന്നെയാണ് ലഖൻ പരാജയപ്പെടുത്തിയത്.
അജയ് സിങ് (പ്രതിപക്ഷ നേതാവ്) കോൺഗ്രസ്- ചുർഹട്ട്
കോൺഗ്രസിന്റെ എക്കാലത്തെയും ഉറച്ച കോട്ടയാണ് ചുർഹട്ട്. 1993 ൽ മാത്രമാണ് ഇവിടെ ബിജെപിക്ക് മുന്നിൽ കോൺഗ്രസ് പരാജയപ്പെട്ടത്. 1998 ൽ അജയ് സിംഗിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. തുടർച്ചയായ അഞ്ചാം വിജയം കൊതിച്ചാണ് പ്രതിപക്ഷ നേതാവ് കൂടിയായ അജയ് സിംഗ് മത്സരത്തിനിറങ്ങിയത്. ശരദേന്ദു തിവാരിയെന്ന 45 കാരനാണ് ബിജെപി സ്ഥാനാർത്ഥിയായെത്തിയത്.
അലോക് അഗർവാൾ (എഎപി സംസ്ഥാന അധ്യക്ഷൻ)-ഭോപ്പാൽ സൗത്ത് വെസ്റ്റ്
സംസ്ഥാനത്ത് കരുത്ത് കാട്ടാൻ ശ്രമിക്കുന്ന ആംആദ്മി പാർട്ടി വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് ഭോപ്പാൽ സൗത്ത് വെസ്റ്റ്. സംസ്ഥാന അധ്യക്ഷൻ അലോക് അഗർവാളിന്റെ പോരാട്ടത്തിലൂടെ ത്രികോണ മത്സരത്തിന്റെ പ്രതീതി ജനിപ്പിക്കാൻ എഎപിക്ക് സാധിച്ചു. സിറ്റിംഗ് എംഎൽഎ ഉമ ശങ്കർ ഗുപ്തയെ തന്നെയാണ് ബിജെപി കളത്തിലിറക്കിയത്. ഹാട്രിക് വിജയം തേടിയിറങ്ങിയ ഉമയെ നേരിടാൻ കോൺഗ്രസ് നിയോഗിച്ചതാകട്ടെ പി സി ശർമ്മയെ ആയിരുന്നു.