'കാരാട്ട് റസാഖുമായി ചർച്ച നടത്തിയിട്ടില്ല', നിഷേധിച്ച് മുസ്ലിം ലീഗ്
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യുഡിഎഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നതായും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്
കോഴിക്കോട്: ലീഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയതായുള്ള കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിനെ പ്രതികരണത്തെ തള്ളി മുസ്ലിം ലീഗ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചർച്ചയും മുസ്‌ലിംലീഗ് നടത്തിയിട്ടില്ല. അങ്ങനെ ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യുഡിഎഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നതായും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവയിലൂടെ അറിയിച്ചു.
യുഡിഎഫ് സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയതെന്നും മുസ്ലിം ലീഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നും കാരാട്ട് റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ലീഗ് പ്രാദേശിക നേതൃത്വത്തിന് തന്നോടുള്ള എതിർപ്പ് യുഡിഎഫ് നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്റെ പ്രവർത്തനമെന്ന് വിമര്‍ശിച്ച അദ്ദേഹം ലീഗ് സംസ്ഥാന നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണെന്നും പിടിഎ റഹീമിനെ തിരികെ എത്തിക്കാനും ലീഗ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. എല്‍ഡിഎഫിൽ തനിക്ക് നല്ല പരിഗണനയാണ് കിട്ടുന്നത്. യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയ കാര്യം എല്‍ഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.