മത്സരിച്ചത് 15 പേര്‍; ആരും ജയിച്ചില്ല; ഒരു വനിതാ എം എല്‍ എ പോലുമില്ലാതെ മിസോറാം നിയമസഭ
ഇതാദ്യമായാണ് 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ മിസോറാമില്‍ മത്സരിച്ചത്. 7,07,395 സമ്മതിദായകരില്‍ 6,20,332 സമ്മതിദായകരാണ് തങ്ങളുടെ വോട്ടവകാശം ഇത്തവണ വിനിയോഗിച്ചത്.
ഐസ്‍വാള്‍: തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15 വനിതാ സ്ഥാനാര്‍ത്ഥികളും തോറ്റതോടെ മിസോറാം നിയമസഭയില്‍ എംഎല്‍എമാരായി ഒരു വനിതയും ഉണ്ടാവില്ല.209 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ ഇത്തവണ 15 വനിതാ സ്ഥാനര്‍ത്ഥികളാണ് ഉണ്ടായത്. ഇതാദ്യമായാണ് 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ മിസോറാമില്‍ മത്സരിച്ചതും. 7,07,395 സമ്മതിദായകരില്‍ 6,20,332 സമ്മതിദായകരാണ് തങ്ങളുടെ വോട്ടവകാശം ഇത്തവണ വിനിയോഗിച്ചത്.
സമ്മതിദായകരില്‍ 3,20, 401 സത്രീകളായിരുന്നു. പുരുഷ മേധാവിത്വമുള്ള മിസോറാം സമൂഹവും വനിതകളെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാത്തതുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്.
മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മില്‍ നടന്ന മത്സരത്തില്‍ മിസോ നാഷണല്‍ ഫ്രണ്ട് 26 സീറ്റുകള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം നേടി വിജയിച്ച മിസോ നാഷണല് ഫ്രണ്ടില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ല. 14,482 വോട്ടുകളാണ് 15 വനിതാ സ്ഥാനാര്‍ത്ഥികളും ഒന്നിച്ച് നേടിയത്. ഇതില്‍ സോറം പീപ്പിള്‍ മൂവ്മെന്‍റിന്‍റെ ലാല്‍റിന്‍പുയ് ആണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. 3,991 വോട്ടുകളാണ് ഇവര്‍ നേടിയത്.