'മോദിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി'; കര്‍ഷകര്‍ക്ക് വാഗ്ദാനം, വിജയത്തിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
അഞ്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രയത്നിച്ചവര്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. . മോദിയുടെ ധാര്‍ഷ്ട്യമാണ പരാജയത്തിന് കാരണം.
ദില്ലി: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ സെമീഫൈനില്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച് എല്ലാവര്‍ക്കും നന്ദി അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ധാര്‍ഷ്ട്യമാണ പരാജയത്തിന് കാരണമെന്നും അദ്ദഹത്തിന്‍റെ ദര്‍ശനങ്ങള്‍ ഫലം കണ്ടില്ലെന്നും പുതിയ ദര്‍ശനം നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും രാഹുല്‍ പറഞ്ഞു.
2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും, അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ കർഷക കടം എഴുതി തള്ളുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. 'തെരഞ്ഞെടുപ്പ് ഫലം വന്നു. എല്ലാവർക്കും നന്ദി അറിയിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലു കോൺഗ്രസ്- ബിജെപിയെ പരാജയപ്പെടുത്തി. വിജയത്തിന് പ്രയത്നിച്ചവർക്ക് പ്രത്യേക അഭിനന്ദനങ്ങള്‍. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ യുവാക്കൾക്കും കച്ചവടക്കാർക്കും കർഷകർക്കും വേണ്ടി കോൺഗ്രസ് പ്രവർത്തിക്കും.
മോദി വാഗ്ദാനങ്ങൾ പാലിക്കില്ല എന്ന തോന്നൽ രാജ്യത്തെ ജനങ്ങൾക്ക് ഉണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം കർഷക പ്രശ്നങ്ങളും യുവാക്കളുടെ തൊഴിലില്ലായ്മയും ആയിരിക്കും പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ബി ജെ പി യെ ചെറുക്കുന്ന കാര്യത്തിൽ എസ്പി, ബിഎസ്പി, കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഒരേ മനസാണ്-രാഹുല്‍ പറഞ്ഞു.
വോട്ടിങ് യന്ത്രങ്ങൾക്കെതിരായ പരാതികൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ അഭിസംബോധന ചെയ്യണം. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുണ്ട് എന്ന് തന്നെയാണ് അഭിപ്രായം. പ്രധാനമന്ത്രി അഴിമതിയിൽ മുങ്ങി എന്ന തോന്നൽ രാജ്യത്തെ ജനങ്ങൾക്കുണ്ട്. റാഫേൽ അഴിമതിയിലെ സത്യം പുറത്തു വരണം. 2019 ൽ ബിജെപിയെ കോൺഗ്രസ് തോല്‍പിക്കും. ഭാരതത്തിൽ നിന്നും ആരെയും മുക്തമാകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എതിരാളികളെ ഇല്ലാതാക്കാൻ കോൺഗ്രസിന് ലക്ഷ്യമില്ല.
തനിക്ക് ഏറ്റവും പ്രധാനം 2019 ലെ തെരെഞ്ഞെടുപ്പാണ്. താൻ കുറേ കാര്യങ്ങൾ പഠിച്ചു. എല്ലാ ഭിന്നതകളും മാറ്റിവച്ച് നേതാക്കളും പ്രവർത്തകരും പ്രവർത്തിച്ചത് പാർട്ടിക്ക് ഗുണം ചെയ്തു. കർഷക പ്രശ്നങ്ങൾ തൊഴിലില്ലായ്മ അഴിമതി എന്നിവക്കെതിരെ പ്രതിപക്ഷവുമായി ചേർന്ന് പോരാടുമെന്നും രാഹുല്‍ ഗാന്ധി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.