രാഹുൽ ഗാന്ധി പപ്പുവല്ല, പരമപൂജ്യന്‍: രാജ് താക്കറേ
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഉജ്ജ്വലമായ വിജയം കരസ്ഥമാക്കാൻ കോൺഗ്രസിന് സാധിച്ചതെന്നും രാജ് താക്കറേ കൂട്ടിച്ചേർത്തു.
മുംബൈ: രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു എന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറേ. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഉജ്ജ്വലമായ വിജയം കരസ്ഥമാക്കാൻ കോൺഗ്രസിന് സാധിച്ചതെന്നും രാജ് താക്കറേ കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ സ്വതന്ത്രരുടെയും ബിഎസ്പിയുടെയും സഹായത്തോടെ സർക്കാർ രൂപീകരിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്.
''ഒരിക്കല്‍ പപ്പു എന്ന് അറിയപ്പെട്ടയാൾ ഇന്ന് ഏറെ ബഹുമാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ദേശീയ തലത്തിൽ തന്റെ നേതൃപാടവം പ്രകടിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിരിക്കുന്നു. നമ്മളത് നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്.'' രാജ് താക്കറെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷൻ അമിത്ഷായുടെയും പ്രവർത്തനങ്ങളിലെ തകരാറാണ് ബിജെപി തോൽക്കാൻ കാരണമെന്നും രാജ് താക്കറെ വിമർശിച്ചു. കഴിഞ്ഞ നാല് വർഷം ഇന്ത്യയിലെ ജനങ്ങളോട് അവർ എങ്ങനെയാണ് പെരുമാറിയതെന്ന് ഇപ്പോൾ വ്യക്തമായി. രാമക്ഷേത്രത്തിന്റെ കാർഡ് കാണിച്ചാണ് അവർ കളിച്ചത്. എന്നാൽ അവരേക്കാൾ മികച്ച പ്രകടനമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും രാജ് താക്കറേ വ്യക്തമാക്കി.