രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം! ഭരണവിരുദ്ധ വികാരം അലയടിച്ചു; ബിജെപി കോട്ടകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം
70 സീറ്റുകളുടെ ഫല സൂചന പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 50 സീറ്റുകളില്‍ ലീഡ് നേടിക്കഴിഞ്ഞു. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത്. വസുന്ധരരാജെ സിന്ധ്യ സര്‍ക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എല്ലാ അഭിപ്രായ സര്‍വ്വെകളും വ്യക്തമാക്കിയിരുന്നു
ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമായ ഫലസൂചന കാട്ടുന്നത് രാജസ്ഥാനിലാണ്. ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് അലയടിച്ചെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് തരംഗത്തില്‍ ബിജെപി കോട്ടകള്‍ തകര്‍ന്നടിയുന്നുവെന്നാണ് ഇതുവരെയുള്ള സൂചന.
വ്യക്തമായ ലീഡുമായി കോൺഗ്രസ്
കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത്. വസുന്ധരരാജെ സിന്ധ്യ സര്‍ക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എല്ലാ അഭിപ്രായ സര്‍വ്വെകളും വ്യക്തമാക്കിയിരുന്നു.
സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്‍ലോട്ട് എന്നിവരുടെ നേതൃത്വത്തിലെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് തുണയായി. അഞ്ച് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് ഓഫീസുകളില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പടക്കങ്ങള്‍ എത്തിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.