മധ്യപ്രദേശിലെ മുഖ്യമന്ത്രി; എംഎല്‍എമാരുടെ യോഗം കഴിഞ്ഞു; രാഹുല്‍ തീരുമാനിക്കുമെന്ന് ശോഭ ഓജ
മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ്, യുവ നേതാവും പ്രചരണവിഭാഗം തലവനുമായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ എന്നവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്
ഭോപ്പാല്‍: മധ്യപ്രദേശിലെ മുഖ്യമന്ത്രി ആരാകുമെന്ന് രാഹൂൽ ഗാന്ധി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ അറിയിച്ചു. എംഎല്‍എമാരുമായുള്ള യോഗത്തിന് ശേഷമാണ് ഓജ ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ കമല്‍നാഥിന്‍റെ പേരിന് മുന്‍തൂക്കം ലഭിച്ചതായി സൂചനയുണ്ട്.
എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം രാഹുൽഗാന്ധിക്ക് വിടണമെന്ന് എം എൽ എ മാർ ആവശ്യപ്പെട്ടതായി ശോഭ ഓജ വ്യക്തമാക്കി. മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ്, യുവ നേതാവും പ്രചരണവിഭാഗം തലവനുമായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ എന്നവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
മുതിര്‍ന്ന നേതാവ് എ കെ ആന്‍റണിയടക്കമുള്ളവരുമായി കൂടിയാലോചിച്ച ശേഷം രാഹുല്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്. 230 അംഗ നിയമസഭയില്‍ ബിഎസ്പി പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നത്.