സിനിമാ പ്രേമികൾ ഇനി ബെംഗളൂരുവിലേക്ക്; അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കം
മാർച്ച് നാലു വരെ നടക്കുന്ന മേളയിൽ 60 രാജ്യങ്ങളിൽ നിന്നുള്ള 225 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ബെംഗളൂരു: ലോക സിനിമയുടെ വിസ്മയക്കാഴ്ച്ചകളൊരുക്കി ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രമേള മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ യഷ്, ജയപ്രദ, നിർമ്മാതാവ് ബോണി കപൂർ, പിന്നണി ഗായകൻ സോനു നിഗം എന്നിവർ പങ്കെടുത്തു. ഇറാനിയൻ ചിത്രം സിനിമാ ഖാർ ആയിരുന്നു ഉദ്ഘാടന ചിത്രം.
രാജാജി നഗറിലുളള ഓറിയോൺ മാളിലെ പിവിആർ സിനിമാസ്, നവരംഗ് തിയേറ്റർ ,ബനശങ്കരിയിലെ സുചിത്ര ഫിലീം സൊസൈറ്റി, ചാമരാജ് പേട്ടിലെ ഡോ രാജ്കുമാർ ഭവൻ, എന്നിവിടങ്ങളിലാണ് പ്രദർശനം.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് , സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി, ജെ ഗീതയുടെ റൺ കല്യാണി, സന്തോഷ് മണ്ടൂരിന്റെ പനി എന്നിവയാണ് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രങ്ങൾ. ഏഷ്യൻ സിനിമാ വിഭാഗത്തിൽ ജല്ലിക്കെട്ടും മറ്റു മൂന്നു ചിത്രങ്ങൾ ഇന്ത്യൻ സിനിമാ വിഭാഗത്തിലുമാണ് ഇടം നേടിയത്.
ഏഷ്യൻ, ഇന്ത്യൻ,കന്നഡ പോപ്പുലർ, കന്നഡ തുടങ്ങി നാലു മത്സര വിഭാഗങ്ങളാണുള്ളത്. കൺട്രിഫോക്കസ് ,റെട്രോസ്പെക്ടീവ് ,നെറ്റ് പാക് വിഭാഗങ്ങളിലും പ്രദർശനമുണ്ടാവും. മാർച്ച് നാലു വരെ നടക്കുന്ന മേളയിൽ 60 രാജ്യങ്ങളിൽ നിന്നുള്ള 225 ചിത്രങ്ങൾ പ്രദർശിപ്പിക്കും.