Asianet News MalayalamAsianet News Malayalam

സഹോദരിയെ ഫോണില്‍ വിളിച്ച് ചുമച്ച് പരിഭ്രാന്തിയുണ്ടാക്കി, ഇനി ആവര്‍ത്തിച്ചാല്‍ നടപടിയെന്ന് പ്രതാപ് പോത്തൻ

വീട്ടില്‍ ഒറ്റയ്‍ക്ക് താമസിക്കുന്ന വൃദ്ധയായ സഹോദരിയെയാണ് ഒരാള്‍ വിളിച്ച് ഭയപ്പെടുത്തിയത് എന്ന് പ്രതാപ് പോത്തൻ പറഞ്ഞു.

Prathap Pothen warn fake person
Author
Chennai, First Published Apr 8, 2020, 5:24 PM IST


സഹോദരിയെ ഫോണില്‍ വിളിച്ച് പരിഭ്രാന്തി പരത്താൻ ശ്രമിച്ചയാള്‍ക്ക് എതിരെ നടൻ പ്രതാപ് പോത്തൻ. വിളിച്ചയാളെ കൃത്യമായി അറിയാം. ഇനിയും ഇങ്ങനെ ബുദ്ധിമുട്ടുണ്ടാക്കരുത്. കബളിപ്പിക്കല്‍‌ തുടര്‍ന്നാല്‍ നിയമനടപടിയുണ്ടാകും. സംഭവത്തെ കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു പ്രതാപ് പോത്തൻ വ്യക്തമാക്കിയത്.

എന്റെ സഹോദരി അവരുടെ എൺപതുകളിലാണ്. ദീർഘകാലമായി ഇറ്റലി ആയിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വൈറസിന്റെ ആക്രമണത്തിനു മുൻപു തന്നെ അവർ ഇറ്റലിയിൽ നിന്നു തിരിച്ചെത്തി ആലുവയിലെ വീട്ടിൽ താമസമാക്കിയിരുന്നു. അവരുടെ ഭർത്താവും മകനും മരിച്ചുപോയതിനാൽ ഒറ്റയ്ക്കാണ് താമസം. ഞാനാണെങ്കിൽ ചെന്നൈയിലും. എനിക്കൊപ്പം വന്നു താമസിക്കാൻ നിരവധി തവണ നിർബന്ധിച്ചെങ്കിലും അവർ വിസമ്മതിച്ചു.

ഇന്നലെ, ഒരാൾ ഞാനാണെന്നു പറഞ്ഞ് മൊബൈലിൽ നിന്ന് എന്റെ സഹോദരിയെ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. മറുതലക്കൽ ഞാനാണെന്ന് കരുതി ഡ്രൈവർ ഫോൺ എന്റെ സഹോദരിക്കു നൽകി. സഹോദരി ഫോണെടുത്തതും അയാൾ ചുമയ്ക്കാൻ തുടങ്ങി. തുടർച്ചയായി ചുമയ്ക്കുകയും ഇടയ്ക്ക് ഞാൻ പ്രതാപ് ആണെന്ന് പറയുകയും ചെയ്‍തുകൊണ്ടിരുന്നു. എന്റെ സഹോദരി ഫോൺ കട്ട് ചെയ്‍ത് എന്റെ നമ്പറിൽ തിരിച്ചു വിളിച്ചു. കുളിക്കുകയായിരുന്നതിനാൽ എനിക്ക് ഫോൺ കോൾ എടുക്കാൻ കഴിഞ്ഞില്ല. നേരത്തെ വിളിച്ചത് ആരാണെന്ന് ഫോണെടുത്ത് നോക്കാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല അവർ. ഒടുവിൽ, ഞാൻ തിരിച്ചു വിളിച്ചപ്പോഴാണ് അവർക്ക് ആശ്വാസമായത്.

സഹോദരിയെ വിളിച്ചത് തിരുവനന്തപുരത്തുള്ള ഒരു നമ്പറിൽ നിന്നാണ്. വിളിച്ചത് ആരാണെന്നു അറിയാം. ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി ഇതുപോലെ ആയിരിക്കില്ല.  തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് ഇതുപോലുള്ള പ്രവർത്തികളെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രതാപ് പോത്തൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios