തെറ്റ് പറ്റി, ക്ഷമിക്കണം; ചിത്രീകരണം മുടങ്ങിയ വെയിൽ സിനിമയുടെ നിർമ്മാതാവിനോട് ഷെയ്ൻ
വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്ന് ഷെയ്ൻ നിഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോർജ്.
കൊച്ചി: പ്രതിഫല തർക്കം മൂലം ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച് വീണ്ടും നടൻ ഷെയ്ൻ നിഗം. വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ കത്തയച്ചു. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കത്തിൽ പറയുന്നു. വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.
നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ൻ നാഗം ഷെയ്ൻ കത്തില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോർജ് അറിയിച്ചു.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെടുകയും ചെയ്തു. ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കി.
ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ ഷെയ്ന്റെ വിലക്ക് നീക്കാമെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം.
Also Read: ഷെയ്ൻ വാക്ക് പാലിച്ചു, ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി, ചിത്രം മാർച്ചിൽ റിലീസ്