പട്ടിണിയിലാകുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാൻ സഹായം അഭ്യര്‍ഥിച്ച് വിദ്യാ ബാലൻ
പട്ടിണിയിലാകുന്നവരെ സഹായിക്കാൻ അഭ്യര്‍ഥിച്ച് നടി വിദ്യാ ബാലൻ.
കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിനാണ് ഇത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം തന്നെ നിത്യവരുമാനക്കാര്‍ നേരിടുന്ന പ്രതിസന്ധിയുമുണ്ട്. പട്ടിണിയിലാകുന്നവരെ സഹായിക്കാൻ അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.
എല്ലാവര്‍ക്കും അറിയുന്നതുപോലെ കൊറോണ വൈറസ് മൂലം ലോകം വല്ലാത്ത പ്രതിസന്ധിയിലാണ്. ഇന്ത്യയില്‍ തന്നെ എത്ര പേരാണ് പട്ടിണിയിലാകുക. നമുക്ക് ചുറ്റും നിത്യവരുമാനക്കാരായ ഒട്ടേറെപ്പേരുണ്ട്. അവര്‍ക്ക് ഭക്ഷണം കിട്ടാനുള്ള അവസ്ഥയുണ്ടാകില്ല. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് റൊട്ടിബാങ്ക് സഹായവുമായി എത്തുന്നത്. ഒരു ദിവസം അയ്യായിരം മുതല്‍ ആറായിരം വരെ ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ വല്ലാത്ത അവസ്ഥയിലാണെങ്കിലും കഴിയുന്ന ഓരോരുത്തര്‍ക്കും സഹായം നല്‍കാം. പാചകം ചെയ്യാത്ത ധാന്യങ്ങളും മറ്റും നിങ്ങള്‍ക്ക് നല്‍കാം. റൊട്ടിബാങ്ക് കിച്ചണില്‍ പാചകം ചെയ്‍ത് അത് നഗരത്തിലെ എല്ലായിടത്തും എത്തിക്കും. റൊട്ടിബാങ്ക് സന്ദര്‍ശിക്കാനും വിദ്യാ ബാലൻ പറയുന്നു.