'ഈശോ' സിനിമയ്ക്ക് അനുമതി നൽകരുത്; നാദിർഷാ സിനിമകൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ്
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്‍റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു
കോട്ടയം: നാദിർഷാ സിനിമകൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ്. ഇശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകൾക്ക് അനുമതി നൽകരുതെന്നാണ് ഇവരുടെ ആവശ്യം. ഈ പേരുകൾ ക്രൈസ്തവ വിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് വാദം. പതിനൊന്നാം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്താനാണ് സംഘടനയുടെ തീരുമാനം. ഇത്തരം ശ്രമങ്ങൾ ഏറെ നാളായി നടക്കുന്നുവെന്നും കത്തോലിക്കാ കോൺഗ്രസ് ആരോപിക്കുന്നു.
നാദിർഷായുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും സംവിധായകന് പിന്നിൽ എതെങ്കിലും ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും ഇവർ പറയുന്നു.
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്‍റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ പ്രതികരിച്ചിരുന്നു. പേരുമാറ്റാനുദ്ദേശിക്കുന്നില്ലെന്നാണ് നാദിർഷയുടെ നിലപാട്.
വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തിയിരുന്നു. തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വിവാദത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ സംഘടനം പൊതുസമൂഹം പിന്തുണ നല്‍കണമെന്നും അഭ്യർത്ഥിച്ചിരുന്നു.