'കായംകുളം കൊച്ചുണ്ണി' റിലീസ് തീയതി പ്രഖ്യാപിച്ചു
ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും.
അപ്രതീക്ഷിതമായെത്തിയ പ്രളയം മൂലം റിലീസ് മാറ്റിവച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണിയും. ഓണം റിലീസായി തീയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമ ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്.
ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്‌ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിനും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.