ബെയ്‌ലടിച്ചു; റഷ്യയെ വീഴ്‌ത്തി വെയ്ല്‍സ് പ്രീക്വാര്‍ട്ടറില്‍
പാരീസ്: യൂറോകപ്പിൽ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് വെയ്ൽസ് പ്രീക്വാർട്ടറിൽ കടന്നു. സ്ലോവാക്യയോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും ഇംഗ്ലണ്ടും പ്രീക്വാർട്ടറിലേക്ക് മുന്നേറി.
നാട്ടിലേക്ക് മടക്കി അയക്കരുതെന്ന ആരാധകരുടെ വാക്കുകൾക്ക് വെയ്ൽസ് താരങ്ങൾ മറുപടി നൽകിയത് റഷ്യയുടെ വലനിറച്ചായിരുന്നു. അങ്ങനെ 58 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു പ്രധാന ടൂർണമെന്റില്‍ ബൂട്ടുകെട്ടിയ ഗാരത് ബെയ്‍ലിന്റെ വെയ്ൽസ് ബി ഗ്രൂപ്പ് ചാമ്പ്യൻമാരായി രാജകീയമായിതന്നെ പ്രീക്വാർട്ടറിലെത്തി.
ആദ്യാവസാനം റഷ്യയെ കാഴ്ചക്കാരാക്കിയ വെയ്ൽസിനെ പതിനൊന്നാം മിനിറ്റിൽ ആരോൺ റാംസെയാണ് മുന്നിലെത്തിച്ചത്. ബെയ്‍ലിന്റെ പാസ് നീൽ ടെയ്‍ലർ ഉന്നംപിഴയ്ക്കാതെ തൊടുത്തപ്പോൾ ആദ്യപകുതിയിൽ ചെമ്പട രണ്ട്ഗോളിന് മുന്നിലെത്തി. കളിയുടെ ചുക്കാൻപിടിച്ച ബെയ്ൽ അറുപത്തിയേഴാംമിനിറ്റിൽ ലക്ഷ്യം കണ്ടതോടെ റഷ്യയുടെ തകർച്ച പൂർത്തിയായി.
തുടർച്ചയായ മൂന്ന് കളികളിലും ഓരോഗോൾനേടി ബെയ്ൽ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനുമായി. സ്ലോവാക്യയ്ക്കെതിരെ കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കിയ ഇംഗ്ലണ്ട് ഗോളില്ലാ സമനിലയുമായി അവസാന പതിനാറിലെത്തി. ടീമിൽ അടിമുടിമാറ്റം വരുത്തിയിട്ടും ഗോൾമുഖത്ത് ഇംഗ്ലണ്ട് കളിമറുന്നു.