ചരിത്രം കുറിക്കാന്‍ വെയ്ല്‍സ് ഇന്ന് ബല്‍ജിയത്തിനെതിരെ
പാരീസ്: യൂറോ കപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ വെയ്ൽസ് ഇന്ന് ബൽജിയത്തെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. 1958ലെ ലോകകപ്പിന് ശേഷം ആദ്യമായി ഒരു പ്രധാന ടൂർണമെന്‍റിന്റെ ക്വാർട്ടർ ഫൈനലിന് ഇറങ്ങുകയാണ് വെയ്ൽസ്. പ്രതീക്ഷകളത്രയും ഗാരെത് ബെയ്‍ലിന്റെ ബൂട്ടുകളിൽ.
സെമിയിലെത്തിയാൽ വെയ്ൽസ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയനേട്ടം.
സെമിയല്ല, കിരീടമാണ് ലക്ഷ്യമെന്ന് ബെയ്‍ലും വെയ്ൽസും ആവർത്തിക്കുന്നു. പ്രതിരോധത്തിലൂന്നി പ്രത്യാക്രമണത്തിലൂടെ തിരിച്ചടിക്കുകയാണ് വെയ്ൽസിന്റെ ശൈലി. പ്രീക്വാർട്ടറിൽ വടക്കൻ അയർലൻഡിനെ മറികടന്നത് ഒറ്റഗോളിൽ. യോഗ്യതാറൗണ്ടിൽ ബൽജിയത്തെ ബെയ്‍ലിന്റെ ഗോളിൽ കീഴടക്കിയാണ് വെയ്ൽസ് യൂറോ കപ്പിനെത്തിയത്.
ഈ തോൽവിക്ക് പകരം വീട്ടാൻകൂടീയാണ് ബൽജിയം ബൂട്ടുകെട്ടുന്നത്. ബെയ്‍ലിന്റെ വ്യക്തിഗത മികവിനെ കൂട്ടായ്മയിലൂടെയാവും ബൽജിയം ചെറുക്കുക. ഗോളടിക്കാൻ ഹസാർഡും ലുക്കാക്കുവും. കളിത്തട്ട് നിറയുന്ന ഡി ബ്രൂയിനാണ് ടീമിന്‍റെ തലച്ചോർ. ബൽജിയം നേടിയ അവസാന 12 ഗോളിന് പിന്നിലും ഡിബ്രൂയിനുണ്ടായിരുന്നു. പ്രീക്വാർട്ടറിൽ ഹങ്കറിയുടെ വലനിറച്ചതും അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.